പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതയുമായി ബന്ധപ്പെട്ട് വനത്തിൽ നടത്തിയ ജി.പി.എസ് സർവേ (ഫയൽ ചിത്രം)

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ്; പന്തൽ പൊളിക്കാം, സമരം പൊളിക്കാനാവില്ല

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതക്കായുള്ള സമരം തുടരുമെന്ന് സമര സമിതി. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഇടപെട്ട് പടിഞ്ഞാറത്തറ ടൗണിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ പന്തൽ ഇല്ലെങ്കിലും സമരം ശക്തമായി തുടരുമെന്നാണ് ഭാരവാഹികൾ പറയുന്നത്. കഴിഞ്ഞ ദിവസമാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ പ്രതീകമായ സമരപ്പന്തൽ അതിഥി തൊഴിലാളികളെ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.

തുടർന്ന് അവശിഷ്ടങ്ങൾ ഹരിത കർമസേനയുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെതിരെ വ്യാഴാഴ്ച രാത്രിയോടെതന്നെ സമരസമിതി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവർക്ക് മറുപടിയാണ് പ്രകടനമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പെരുമഴയത്ത് നടന്ന പ്രകടനത്തിൽ നിരവധി പേരാണ് പങ്കെടുത്ത്.

തുടർന്ന് പടിഞ്ഞാറത്തറയിൽ നടന്ന പൊതുസമ്മേളനം വിഫാം സംസ്ഥാന ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. കർഷക കൂട്ടായ്മ ജില്ലാ ചെയർമാൻ ഇ.പി. ഫിലിപ്പുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി എം.പി. സുകുമാരൻ, മുൻ പഞ്ചായത്തംഗം റഷീദ് വാഴയിൽ എന്നിവർ സംസാരിച്ചു. കമൽ ജോസഫ് സ്വാഗതവും സി.കെ. ആലിക്കുട്ടി നന്ദിയും പറഞ്ഞു. കർമ്മ സമിതിയംഗങ്ങൾ നേതൃത്വം നൽകി.

ബദൽപാതക്കായി നടത്തുന്ന ജനകീയ സമരം 1315 ദിനം പൂർത്തിയാകുന്ന ബുധനാഴ്ചയാണ് പന്തൽ പൊളിച്ചുനീക്കിയത്. മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഈ ബദൽ പാതക്കായുള്ള പ്രാഥമിക പഠനത്തിനും മറ്റുമായി ഒന്നര കോടി രൂപ അനുവദിക്കുകയും ഊരാളുങ്കൽ സൊസൈറ്റിയെ പദ്ധതി ഏൽപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 14 ദിവസം കാട്ടിലൂടെ സഞ്ചരിച്ച് റോഡിന്റെ സാധ്യതയെ കുറിച്ച് പഠിക്കുകയും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. എന്നാൽ, പഠനം പൂർത്തിയാക്കി 16 മാസം പൂർത്തിയായിട്ടും ഈ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരാണ് പാതയുമായി ബന്ധപ്പെട്ട നടപടികൾക്ക് തുരങ്കംവെക്കുന്നതെന്നുമാണ് സമരസമിതിയുടെ ആരോപണം.

പ്രചാരണം അടിസ്ഥാനരഹിതമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത്

പടിഞ്ഞാറത്തറ: ടൗണിലെ സമരപ്പന്തൽ പൊളിച്ചതുമായി ബന്ധപ്പെട്ട് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാത സമരസമിതി പഞ്ചയത്തിനെതിരെ നടത്തുന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ പറഞ്ഞു. ബസ്‌സ്റ്റാന്റിന്റെ വികസന പ്രവൃത്തികൾക്ക് വേണ്ടി സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് സമരസമിതിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനാലാണ് പഞ്ചായത്തിന് ഇടപെട്ട് പന്തൽ പൊളിക്കേണ്ടി വന്നതെന്നാണ് അധികൃതർ പറയുന്നത്.

ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ പഞ്ചായത്ത് രാജ് ചട്ടപ്രകാരം നീക്കംചെയ്യാൻ ടൗണിലെ മുഴുവൻ കച്ചവടക്കാർക്കും നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിൽ അനധികൃതമായി നിർമിച്ച സമരപ്പന്തൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കർമസമിതി ഭാരവാഹികൾക്കും നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ കർമസമിതി ഭാരവാഹികൾ സെക്രട്ടറിയോട് പഞ്ചായത്തിൽ നേരിട്ട് സംസാരിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് ജൂൺ 13ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽവെച്ച് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ കർമസമിതി ഭാരവാഹികളുമായി യോഗം ചേർന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഓപൺ സ്റ്റേജിനും ഗാന്ധി പ്രതിമക്കും അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവൃത്തി ഉടൻ തുടങ്ങണമെന്നും ബസ്‍സ്റ്റാൻഡിൽ വെയിറ്റിങ് ഷെഡിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും പറഞ്ഞു. പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങുന്ന സമയത്ത് സമരപ്പന്തൽ പൊളിച്ചുനീക്കാം എന്ന് കർമസമിതി ഭാരവാഹികൾ ഉറപ്പുനൽകി.

എന്നാൽ തുടർന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്ത സാഹചര്യം ഉണ്ടായതിനാലാണ് അവസാനം നിയമപരമായി പൊലീസിൽ ഇടപെട്ട് സമരപ്പന്തൽ മാറ്റിയതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് എല്ലാവരുടെയും സ്വപ്നമാണ്. ഇത് സാക്ഷാത്കരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് പ്രവർത്തിക്കുമെന്നും പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ അറിയിച്ചു.

Tags:    
News Summary - പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ്; പന്തൽ പൊളിക്കാം, സമരം പൊളിക്കാനാവില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.