കൽപറ്റ: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു.
നിലവില്‍ പഴംതീനി വവ്വാലുകളുടെ പ്രജനന കാലത്ത് നിപ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ടി മോഹന്‍ദാസ് അറിയിച്ചു. നിപ വൈറസുപോലുള്ള ജന്തു-ജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ജില്ലയിൽ പകര്‍ച്ചവ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നേതൃത്വം നല്‍കുകയാണ്.
രോഗസാധ്യത ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കി പൊതുജന പങ്കാളിത്തത്തോടെ ജന്തു-ജന്യ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.
പനിയോടൊപ്പം ശക്തമായ തലവേദന, തൊണ്ടവേദന, പേശീവേദന, ചുമ, ശ്വാസതടസ്സം, ക്ഷീണം, ഛര്‍ദി, തളര്‍ച്ച, കാഴ്ച മങ്ങല്‍, മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.
ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ഇത്തരം രോഗലക്ഷണങ്ങളുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്ക് ഉപയോഗിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവര്‍, അടുത്തിടപഴകുന്നവര്‍ എന്‍ 95 മാസ്ക്, കൈയുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
കൈകള്‍ പല സ്ഥലങ്ങളിലും സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. കൈകള്‍ ഇടക്കിടെ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകണം. രോഗിയെ സന്ദര്‍ശിക്കുന്നത്, പകര്‍ച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവരോ രോഗികളോ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് എന്നിവ പ്രത്യേകം പുഴുങ്ങി അലക്കി ഉണക്കണം. മുറി, വ്യക്തിഗത സാധനങ്ങള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് കഴുകുക.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം കഴിക്കണം. അടക്കപോലുള്ള, വവ്വാലുകള്‍ തൊടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എടുക്കുമ്പോള്‍ കൈയുറ ഉപയോഗിക്കണം. തുറന്നുവെച്ച കലങ്ങളില്‍ സൂക്ഷിക്കുന്ന കള്ള്, പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
വവ്വാലുകളെ ഉപദ്രവിക്കുകയോ അവയുടെ ആവാസവ്യവസ്ഥയില്‍നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. ചകിതരാവുന്ന വവ്വാലുകള്‍ കൂടുതല്‍ ശരീര സ്രവങ്ങള്‍ ഉൽപാദിപ്പിക്കാന് കാരണമാവുകയും നിപ രോഗസാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ട്. വ്യക്തി-ഭക്ഷണ ശുചിത്വം, പകര്‍ച്ചവ്യാധി സാധ്യതകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മതയുമാണ് നിപ വൈറസ് തടയാനുള്ള മാര്‍ഗങ്ങള്‍.
പൊതുജനങ്ങള്‍ തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും തിരിച്ചറിഞ്ഞ് സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കും തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്പ് ലൈന്‍ നമ്പറുകളിലോ 104, 1056, 0471 2552056 ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.