കുടുംബശ്രീയിലെ ക്രമക്കേട്; ദുരന്തബാധിതർക്കുള്ള പദ്ധതിയിലും വെട്ടിപ്പെന്ന് ആരോപണം

കൽപറ്റ: കേന്ദ്രസർക്കാറിന്റെ പദ്ധതിയുടെ മറവിൽ വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന കാര്യം പുറത്തുവന്ന സാഹചര്യത്തിൽ ഉരുൾദുരന്തബാധിതർക്കായി സർക്കാർ കുടുംബശ്രീ മുഖേന ഒരുക്കിയ മൈക്രോ പ്ലാൻ പദ്ധതിയിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണം. വയനാട്ടിൽ വർഷങ്ങളായി കുടുംബശ്രീയുടെ കീഴിൽ നടത്തിവന്നിരുന്ന വൻ ധൻ വികാസ് കേന്ദ്ര എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ പേരിൽ ആദിവാസി ഉൽപന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായി 36 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന കാര്യമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

ക്രമക്കേട് കാണിച്ച സി.പി.എം നേതാക്കൾ ഉൾപ്പെടെ മൂന്ന് കുടുംബശ്രീ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരുടെ നേതൃത്വത്തിൽ തന്നെയാണ് ദുരന്തബാധിതർക്കായുള്ള മൈക്രോ പ്ലാൻ പദ്ധതിയും നടന്നത്. ദുരന്തബാധിതർക്ക് ഒറ്റക്കും കൂട്ടായും ഉപജീവനത്തിനുള്ള സംരംഭം തുടങ്ങാനാണ് മൈക്രോ പ്ലാൻ പ്രകാരം വായ്പ നൽകിയിരുന്നത്. തയ്യൽ മെഷീൻ, തേൻ ഉൽപാദന യൂനിറ്റ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണി യൂനിറ്റ്, പെട്ടിക്കട, ബേക്കറി തുടങ്ങിയവയായിരുന്നു സംരംഭങ്ങൾ. അഞ്ചുപേർ വരെയുള്ള ഗ്രൂപ്പിന് 10ലക്ഷമാണ് വായ്പ അനുവദിക്കുക.

വ്യക്തികൾക്ക് രണ്ടുലക്ഷവുമാണ് വായ്പ. ഫേസ് വൺ, രണ്ട് എ, രണ്ട് ബി എന്നീ ദുരന്തബാധിതരുടെ വിഭാഗങ്ങളിലെ 1040 പേരായിരുന്നു ഗുണഭോക്താക്കൾ. എന്നാൽ, ഇവരിൽ ഭൂരിഭാഗംപേർക്കും വായ്പ മുഴുവനായി ഇതുവരെ ലഭിച്ചിട്ടില്ല. സംഘടനകൾ നൽകുന്ന സഹായങ്ങൾ ഈ വായ്പ കിട്ടാൻ മാനദണ്ഡമല്ലായിരുന്നു. എന്നാൽ, സന്നദ്ധസംഘടനകളുെട സഹായങ്ങൾ കിട്ടിയവർക്ക് മൈക്രോപ്ലാൻ പ്രകാരമുള്ള വായ്പ നൽകാതിരിക്കാൻ ജീവനക്കാർ ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിൽ തയ്യൽ മെഷീൻ വാങ്ങാത്ത ഗുണഭോക്താക്കൾ 35,000 രൂപ വാങ്ങി എന്ന് രേഖയിൽ എഴുതിവെക്കുകയും ചെയ്തു. ഇത് ചില ഗുണഭോക്താക്കൾ ചോദ്യം ചെയ്ത സംഭവവുമുണ്ടായി. കേന്ദ്ര പദ്ധതിയിൽ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ ഇതേ ജീവനക്കാർ തന്നെ നേതൃത്വം നൽകിയ ദുരന്തബാധിതർക്കുള്ള സഹായ പദ്ധതി സംബന്ധിച്ചും വിശദ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. 

Tags:    
News Summary - Irregularities in Kudumbashree Allegations of fraud in disaster relief project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.