ഉരുൾദുരന്തത്തിൽ പിതാവിനെയും ബന്ധുക്കളെയുമടക്കം നഷ്ടമായ നൈസ കൽപറ്റ എം.സി.എഫ് സ്കൂളിൽ എൽ.കെ.ജി ക്ലാസിൽ പഠനം തുടങ്ങിയപ്പോൾ
കൽപറ്റ: ഉരുൾദുരന്തത്തിൽ പിതാവിനെയും ബന്ധുക്കളെയുമടക്കം നഷ്ടമായ നൈസ മോൾ ഇനി പഠനത്തിരക്കിൽ. മഹാദുരന്തത്തിന്റെ നോവുകൾക്ക് വിടനൽകി ഇനി അവൾ കളിചിരികളിലൂടെ അക്ഷരലോകത്തിന്റെ മധുരം നുണയും. ദുരന്തശേഷം വയനാട്ടിലത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൈസയെ മടിയിലിരുത്തി ലാളിച്ചതിന്റെ വിഡിയോയും ഫോട്ടോയും ഏറെ വൈറലായിരുന്നു. മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ പ്രതീകമായി നൈസ ഇതോടെ മാറുകയായിരുന്നു.
കൽപറ്റ ടൗൺഷിപ്പിലെ 252-ാം വീട്ടിൽ നൈസയും ഉമ്മ ജസീലയും വല്ല്യുമ്മ ജമീലയും കഴിഞ്ഞ ദിവസം താമസം തുടങ്ങിയിരുന്നു. ഇതിനടുത്തുള്ള എം.സി.എഫ് പബ്ലിക് സ്കൂളിലെ എൽ.കെ.ജി ക്ലാസിലാണ് നൈസ ചേർന്നിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന പ്രവേശനോത്സവത്തിൽ കുഞ്ഞുനൈസയെയും ക്ലാസിലെ മറ്റ് കുസൃതിക്കുരുന്നുകളെയും സ്കൂൾ അധികൃതർ വരവേറ്റു. മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ പ്രത്യേക സമ്മാനവുമായാണ് നൈസ സ്കൂളിലെത്തിയത്. ബാഗും കുടയും പുസ്തകങ്ങളും കളർപെൻസിലുകളും മിഠായിയുമടക്കമുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സമ്മാനം കലക്ടർ നേരിട്ടെത്തിയാണ് നൈസക്ക് കഴിഞ്ഞ ദിവസം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.