ചുരത്തിൽ ലോറി തകരാറിലായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ എട്ടാം വളവിനു സമീപം ചരക്കു ലോറി കേടായതിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടാം വളവിൽ ബി.എം.ഡബ്ല്യു കാർ തകരാറിലായതാണ് ആദ്യത്തെ കുരുക്കിനിടയാക്കിയത്. ഇത് ഏറെ പരിശ്രമത്തിനൊടുവിൽ കാർ മാറ്റിയെങ്കിലും ഇതിനു പിന്നാലെ ഡീസൽ തീർന്ന് ഒരു ഇന്നോവ കാറും അവിടെ കുടുങ്ങി.
എട്ടാം വളവിനു സമീപം വെള്ളിയാഴ്ച പുലർച്ച ഒന്നരയ്ക്ക് ഒരു ചരക്കുലോറി തകരാറിലായത് മൂലം ഗതാഗതം പാടെ തടസ്സപ്പെട്ടു. കാറുകൾ നീക്കം ചെയ്തെങ്കിലും തകരാറിലായ ലോറി ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് നീക്കം ചെയ്യാനായത്. ഇന്നലെ പുലർച്ച മുതൽ ഉച്ച വരെ യാത്രക്കാർ വഴിയിൽ കുടുങ്ങി.
ഏറെ കഷ്ടതകൾ സഹിച്ചാണ് യാത്രക്കാർക്ക് യാത്ര പൂർത്തീകരിക്കാനായത്. ദീർഘദൂര ബസുകളും ആംബുലൻസുകളും യാത്രാ ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നിര നീണ്ടു. രാവിലെ എേട്ടാടെ വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുവാൻ കഴിഞ്ഞുവെങ്കിലും വാഹനത്തിരക്കുമൂലം വാഹനകുരുക്ക് ഉച്ചകഴിഞ്ഞും അനുഭവപ്പെട്ടു. വ്യാഴാഴ്ച രാത്രി ചുരമിറങ്ങാൻ തുടങ്ങിയ വാഹനങ്ങൾ,
ഇന്നലെ ചുരം ഇറങ്ങാൻ തുടങ്ങിയ വാഹനങ്ങൾ എന്നിവ ഇന്നലെ രാവിലെ ആറിനാണ് അടിവാരത്തെത്തിയത്. മണിക്കൂറുകളോളം വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന സ്ഥിതി ഏറെ പരിതാപകരമായിരുന്നു. ചുരത്തിൽ 24 മണിക്കൂറും സ്റ്റാൻഡ് ബൈ ആയി ക്രൈൻ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്നലത്തെ കുരുക്കിൽ ഒരു സഹായവും ലഭിച്ചില്ല. അണയുണ്ടായിട്ടും തൊട്ടിയില്ലാത്ത പോലെ ക്രെയിൻ ഓടിക്കാൻ ആളില്ലാത്ത അവസ്ഥ ആയിരുന്നു. ക്രെയിൻ സ്വയം വന്നു പ്രവർത്തിക്കുമോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ക്രെയിന്റെ ഉത്തരവാദിത്വം ഹൈവേ പൊലീസിനാണത്രെ. എന്നാൽ, അവരുമായി ബന്ധപ്പെട്ടപ്പോൾ തങ്ങളല്ല ദേശീയപാത അതോറിറ്റിക്കാരാണ് ഇത് കൈകാര്യം ചെയ്യേണ്ടത് എന്ന നിലപാടിലായിരുന്നു. ദേശീയപാത ഉദ്യോഗസ്ഥരുമായി അവർ അഞ്ചാം വളവിൽ ഒരുക്രെയിൻ നിർത്തിയിട്ടിരിക്കുന്ന വിവരം ‘മാധ്യമം’ ലേഖകൻ വിളിച്ചപ്പോഴാണ് അറിയുന്നതത്രെ. ദേശീയപാത അതോറിറ്റിക്ക് ക്രയിൻ സർവിസുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്രയും രൂക്ഷമായ കുരുക്ക് ഉണ്ടായിട്ടും ചുരത്തിൽ പൊലീസിന്റെ സാന്നിധ്യമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.