റോഡിൽ ഇന്ധനം പരന്നൊഴുകിയത് വൃത്തിയാക്കുന്ന
അഗ്നിശമന സേനാംഗങൾ
മാനന്തവാടി: കൽപറ്റ-മാനന്തവാടി റോഡിലെ പായോടിൽ ഡീസൽ പരന്നൊഴുകി വീണ്ടും അപകടം. സ്കൂട്ടൽ സഞ്ചരിക്കുകയായിരുന്ന ചെറുകാട്ടൂർ സ്വദേശി ശ്യാം പ്രസാദാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10.30ഓടൊയിരുന്നു അപകടം. ഒരാഴ്ചയ്ക്കിടെ എട്ടു വാഹനങ്ങളാണ് പായോടിൽ അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി. ബസിൽനിന്നും ഇന്ധനം റോഡിലേക്ക് മറിയുന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽ പരാതി നൽകിയിട്ടും ഫലമൊന്നുമുണ്ടായില്ല.
മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡിൽനിന്ന് രാവിലെ 10.20ന് പത്തനാപുരത്തേക്ക് പുറപ്പെട്ട ചേർത്തല ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിൽനിന്നു ഇന്ധനം മറിഞ്ഞാണ് വ്യാഴാഴ്ച അപകടമുണ്ടായത്. പായോടിനു പുറമേ കെ.എസ്.ആർ.ടി.സിയുടെ താഴെയങ്ങാടി ഡിപ്പോയിലേക്ക് തിരിയുന്ന സിവിൽ സപ്ലൈസ് പെട്രോൾ പമ്പിനു മുന്നിലും ഇന്ധനം റോഡിലേക്ക് ചോർന്നു. പായോടിൽ നാട്ടുകാർ നോക്കിനിന്നു മുന്നറിയിപ്പു നൽകുന്നതിനിടേയാണ് ശ്യാം പ്രസാദ് വാഹനവുമായി റോഡിൽ വീണത്. ഇന്ധന ടാങ്കിന്റെ ലോക്കിങ് സിസ്റ്റം തകരാറിലായ ബസ്സിൽനിന്നു ഇന്ധനം റോഡിലേക്ക് തൂവിയ കാര്യം ജീവനക്കാർ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ബസ് കൂളിവയലിൽ എത്തിയപ്പോൾ പനമരം ഭാഗത്തേക്ക് പോകുന്ന മറ്റൊരു കെ.എസ്ആർ.ടി.സി ബസിലെ ഡ്രൈവറാണ് ഈ ബസിലുള്ളവരെ വിവരമറിയിച്ചത്. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഇന്ധന ടാങ്കിന്റെ അടപ്പ് പരിശോധിച്ചു താത്കാലികമായി ശരിയാക്കി. ഇഴഞ്ഞുനീങ്ങിയാണ് കൽപറ്റയിലേക്ക് പിന്നീട് ബസ് യാത്ര തുടർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേനാംഗങ്ങളെത്തി പതിവുപോലെ റോഡ് ഗതാഗതയോഗ്യമാക്കി. റോഡ് കഴുകിയും ഈർച്ചപ്പൊടിയും പൊടിമണ്ണുമിട്ടാണ് പലപ്പോഴും അപകടഭീഷണി ഒഴിവാക്കുന്നത്. വ്യാഴാഴ്ച ഈർച്ചപ്പൊടിയിട്ടാണ് റോഡിലെ വഴുക്കൽ ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.