തിരുവനന്തപുരം: സി.പി.എം ജില്ല സെക്രട്ടറിയായി വി. ജോയ് എം.എൽ.എ തിരികെയെത്താൻ സാധ്യത. നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിൽ സ്ഥാനാർഥിയായതിനെതുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിയുകയും പകരം എ.എ. റഹീമിന് ചുമതല നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മുഴുവൻ സമയ സെക്രട്ടറിയെ കണ്ടെത്താനുള്ള ആലോചന നേതൃത്വം ആരംഭിച്ചത്.
ജില്ല കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ വിയോജിപ്പ് നിലനിൽക്കെ, കമ്മിറ്റിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത് എന്നാണ് വിവരം. ബുധനാഴ്ച നടക്കുന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വി. ജോയിയുടെ പേര് നിർദേശിക്കും. പാർട്ടി സമ്മേളനം തെരഞ്ഞെടുത്ത ജില്ല സെക്രട്ടറി എന്നതാണ് വി. ജോയിയുടെ പിടിവള്ളി. എം.എൽ.എയായ ജോയിയെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു.
പാർട്ടി സെക്രട്ടറിയായി പുതിയ ഒരാൾ വരട്ടെ എന്നായിരുന്നു നിലപാട്. പല മുതിർന്ന നേതാക്കളുടെയും പേര് ഉയർന്നു കേട്ടിരുന്നു. സി.പി.എം ജില്ല സെക്രട്ടറി വി. ജോയിക്ക് ടേം വ്യവസ്ഥകളിൽ ഇളവ് നൽകി വർക്കലയിൽ വീണ്ടും സ്ഥാനാർഥിയാക്കിയതിൽ ജില്ല കമ്മിറ്റി യോഗത്തിൽ നേരത്തെ രൂക്ഷവിമർശനം ഉയർന്നിരുന്നു. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരാൾ തന്നെ സ്ഥാനാർഥിയായി മത്സരിച്ചാൽ മതിയോ എന്നും, മറ്റാരും ഇല്ലേ എന്നും ചർച്ചയിൽ ചോദ്യമുയർന്നു. എം.എൽ.എ ആയിരിക്കെയാണ് ജോയ് ലോക്സഭയിലേക്ക് മത്സരിച്ചത്. ഈ ഘട്ടത്തിൽ ജില്ല സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് നൽകി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏരിയ സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും സ്ഥാനാർഥികളായപ്പോൾ, അവരോടെല്ലാം സ്ഥാനത്തുനിന്ന് ഒഴിവായി മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. വർക്കല സീറ്റ് നിലനിർത്താൻ ജോയിയുടെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം മത്സരിക്കട്ടെ എന്ന് തീരുമാനിച്ചത്. എ.എ. റഹീം എം.പിക്ക് താൽകാലിക ചുമതല നൽകിയതും അസാധാരണ നടപടികൾക്ക് ശേഷമായിരുന്നു. റഹീം ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുന്നയാളല്ല. ആദ്യം ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശേഷമാണ് സെക്രട്ടറിയുടെ ചുമതല നൽകിയത്. സി.പി.എം സംഘടന സംവിധാനത്തിൽ ഇത് അപൂർവമായ നടപടിക്രമമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.