പച്ചക്കറി കൃഷി ചെയ്തിരുന്ന ആനാകോട് ഏല

പാടങ്ങൾ പലതും തരിശ് കിടക്കുന്നു; ഓണത്തിന് പച്ചക്കറി വില പൊള്ളും

കാട്ടാക്കട: ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷി ചെയ്തപാടങ്ങളില്‍ പലേടത്തും ഇക്കുറി തരിശ് കിടക്കുന്നു. പയറും, പടവലവും, വെള്ളരിയും, കത്തിരിയുമൊക്കെ നിറഞ്ഞുനിന്ന വയലുകളിൽ വാഴകൃഷി മാത്രം. ഓണത്തിന് മൂന്നാഴ്ച ശേഷിക്കെ മലയോരമേഖലകളില്‍ പച്ചക്കറി കൃഷി നാമമാത്രമായി. കോവിഡ് കാലം കഴിഞ്ഞശേഷവും ഓണക്കാലത്ത് ടണ്‍കണക്കിന് പച്ചക്കറി വിളവെടുത്തിരുന്ന പൂവച്ചല്‍ പഞ്ചായത്തിലെ ആനാകോട് ഉൾപ്പെടെ കൃഷിയിടങ്ങൾ കർഷകർ തരിശിട്ടിരിക്കുന്നു.

ഓണക്കാലത്തെ ലക്ഷ്യമിട്ട് കൃഷി ഭവനുകൾ വഴി നടത്തുന്ന പച്ചക്കറി തൈകളും വിത്തുകളും കഴിഞ്ഞ ദിവസങ്ങളിലാണ് വിതരണം തുടങ്ങിയത്. അതിനാല്‍ വീട്ടുമുറ്റത്തെ പച്ചക്കറി പദ്ധതിയും കൊഴിയുന്ന സ്ഥിതിയാണ്. കഴിഞ്ഞ വർഷം 50ലേറെ പേർ പൂവച്ചല്‍ പഞ്ചായത്തിലെ ആനാകോട്, വീരണകാവ്, മൈലോട്ടുമൂഴി ഏലായിൽ വാഴ ഉൾപ്പെടെ കൃഷി ചെയ്തിരുന്നു. ഈ വർഷം വളരെ കുറച്ചപേരാണ് കൃഷിയിറക്കിയത്. കൃഷി കുറഞ്ഞതോടെ ഓണത്തിന് നാടൻ പച്ചക്കറി വില പൊള്ളുമെന്ന സ്ഥിതിയാണ്. പൂവച്ചല്‍ പഞ്ചായത്തിലെ ഏലാകളില്‍ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും ഇതേ അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

വന്യമൃഗങ്ങളുടെ ശല്യവും, കാലാവസ്ഥ വ്യതിയാനം, കൃഷിച്ചെലവ് കൂടിയത്, വിളകൾ നശിച്ചാൽ കിട്ടുന്ന നഷ്ടപരിഹാരം നല്‍കുന്നതിലെ വീഴ്ചകളും പോരായ്മകളുമൊക്കെയാണ് കർഷകരെ കൃഷിയിൽനിന്ന് അകറ്റുന്നത്. പലേടത്തും നേന്ത്രവാഴ കൃഷി ഉണ്ടെങ്കിലും നാമമാത്രമാണ്. ഉൽപാദനം കുറഞ്ഞതോടെ നിലവിൽ കിലോക്ക് 75 രൂപ വിപണിവിലയുള്ള ഏത്തൻ കായ്ക്ക് ഓണക്കാലമാകുമ്പോൾ വലിയ വിലക്കയറ്റം ഉണ്ടായേക്കാം.

പച്ചക്കറി കൃഷിക്ക് വെള്ളം അനിവാര്യമാണ്. ദിവസവും നനയില്ലെങ്കിൽ കൃഷി നശിക്കും. പല വയലുകളിലും മഴക്കുറവ് കാരണം കൃഷി ഉണങ്ങുന്ന സ്ഥിതിയുണ്ട്. മഴ കിട്ടാത്തതിനാൽ മണ്ണിന് ചൂട് കൂടുതലായത് പച്ചക്കറി കൃഷിയെ ബാധിച്ചു. വെണ്ട പോലുള്ളക്ക് ചൂട് പ്രതികൂലമാണ്. അടുത്തുള്ള കിണറുകളിൽ നിന്നോ, തോടുകളിൽ നിന്നോ പമ്പ് ചെയ്തോ ചുമന്ന് എത്തിച്ചോ ആണ് കർഷകർ കൃഷിക്ക് തുടർച്ചയായി വെള്ളം എത്തിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്ത് പലിശയ്ക്ക് പണമെടുത്തും, സഹകരണ സ്ഥാപനങ്ങളിൽനിന്നും ബാങ്കിൽ നിന്നുമൊക്കെ വായ്പയെടുത്തും കൃഷി നടത്തുന്നവരാണ് കർഷകരിൽ ഭൂരിപക്ഷവും.

തെക്കന്‍ മലയോര പ്രദേശങ്ങളിൽ നെൽ കൃഷി പൂർണമായും ഇല്ലാതായ അവസ്ഥയാണ്. മഴക്കുറവും കൃഷിച്ചെലവും, പാടങ്ങള്‍ കാര്‍ഷികവിളകള്‍ക്ക് വഴിമാറിയതും നെൽകൃഷി ഇല്ലാതാക്കിയെന്നാണ് കർഷകർ പറയുന്നത്. പാട്ട കൃഷിക്കാർക്കും സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രമാണ്. 

Tags:    
News Summary - Many fields lie fallow; vegetable prices will skyrocket for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.