ആർ. സുഗതൻ

കോർപറേഷൻ നിർണായക യോഗം വെള്ളിയാഴ്ച; സുഗതന്റെ കാര്യത്തിൽ ആകാംക്ഷ

തിരുവനന്തപുരം: കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്‍റെ അയോഗ്യത ഭീഷണി നിലനിൽക്കെ കോർപറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച നടക്കും. അന്നും എത്തിയില്ലെങ്കിൽ സുഗതൻ തുടർച്ചയായ മൂന്നാം യോഗത്തിലാണ് പങ്കെടുക്കാതിരിക്കുക. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കാനൊരുങ്ങുമ്പോൾ ഭീഷണി മറികടക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി ഭരണസമിതി. കേരള മുൻസിപ്പൽ ആക്ട് പ്രകാരം തുടർച്ചയായ മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അംഗം അയോഗ്യനാകും.

വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതന് അയോഗ്യത ഭീഷണിയുണ്ട്. ജൂൺ ഒമ്പതിന് അറസ്റ്റിലായ സുഗതൻ ജയിലിൽ തുടരുകയാണ്. വെള്ളിയാഴ്ചക്കുള്ളിൽ ജാമ്യമില്ലെങ്കിൽ സുഗതനും ബി.ജെ.പി ഭരണസമിതിക്കും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുക. വെള്ളിയാഴ്ച സുഗതൻ എത്തിയില്ലെങ്കിൽ അയോഗ്യനായി പ്രഖ്യാപിക്കാനുള്ള നടപടി സെക്രട്ടറി തുടങ്ങണമെന്നാണ് സി.പി.എമ്മും കോൺഗ്രസും ആവശ്യപ്പെടുന്നത്. ആറുമാസത്തേക്ക് അവധി അപേക്ഷ മേയർക്ക് നൽകിയെന്നാണ് ബി.ജെ.പി വാദം.

അപേക്ഷ വെള്ളിയാഴ്ച കൗൺസിൽ യോഗത്തിൽ കൊണ്ടുവരുന്നതടക്കം ഭരണസമിതി പരിഗണിക്കുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആൾക്ക് എങ്ങനെ അവധി നൽകാനാകുമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. ജയിലിലുള്ള പാലക്കാട് നഗരസഭ കോൺഗ്രസ് അംഗം പ്രശോഭ് സി. വത്സനെ അയോഗ്യനാക്കാൻ സെക്രട്ടറി ശിപാർശ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രശോഭ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമീഷന്‍റെ മുന്നിലാണ്. സമാനരീതിയിൽ സുഗതന്‍റെ അയോഗ്യത പ്രശ്നവും കമീഷന് മുന്നിലെത്തും. അയോഗ്യനായാൽ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലുള്ള തലസ്ഥാനത്തെ ബി.ജെ.പി ഭരണം താഴെപോകും. നിലവിൽ ബി.ജെ.പിക്ക് ഒരു സ്വന്തന്ത്രനടക്കം 51 പേരുടെ ഭൂരിപക്ഷമാണുള്ളത്. എൽ.ഡി.എഫിന് 29 ഉം യു.ഡി.എഫിന് 20 ഉം ഒരു സ്വതന്ത്രനുമാണ് 101 അംഗ കോർപറേഷനിലെ കക്ഷി നില.

Tags:    
News Summary - കോർപറേഷൻ നിർണായക യോഗം വെള്ളിയാഴ്ച; സുഗതന്റെ കാര്യത്തിൽ ആകാംക്ഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.