ജി.ബി. ബിജു


രേഖകളുടെ പകർപ്പ് നൽകാൻ കൈക്കൂലി; സീനിയർ സിവിൽ പൊലീസ് ഓഫിസർ പിടിയിൽ

തിരുവനന്തപുരം: അപകട കേസ് രേഖകളുടെ പകർപ്പ് നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിലൻസ് പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് സി.പി.ഒ തിരുവനന്തപുരം കോലിയക്കോട് കാപ്പിച്ചിറ സ്വദേശി ജി.ബി. ബിജുവിനെയാണ് (53) ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപറേഷനിൽ വിജിലൻസ് സംഘം പിടികൂടിയത്. നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനിൽ 2026 മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസിന്‍റെ എം.എ.സി.ടി വക്കാലത്ത് വക്കീലായ പരാതിക്കാരനാണ് നൽകിയിരുന്നത്. കേസന്വേഷണത്തിന്‍റെ ഭാഗമായി പരിക്കേറ്റയാളെ ബിജു ഫോണിൽ പലപ്രാവശ്യം വിളിച്ച് കേസിന്‍റെ ക്ലെയിം ലഭിക്കണമെങ്കിൽ താൻ പറയുന്ന വക്കീലിന് കേസ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് ചാർജ് ആകുമ്പോൾ അറിയിക്കാമെന്നും ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകാമെന്നും അതിന് പതിനായിരം രൂപ നൽകണമെന്നും പറഞ്ഞിരുന്നു. വ്യാഴാഴ്ച ബിജു വീണ്ടും ഫോണിൽ വിളിച്ച് പരാതിക്കാരന് വക്കാലത്തുള്ള രണ്ട് അപകടക്കേസുകൾ തന്‍റെ കൈവശമുണ്ടെന്നും രേഖകളുടെ പകർപ്പുകൾ നൽകുന്നതിന് 20,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

അത്രയും തുക കൈവശമില്ലായെന്ന് പറഞ്ഞ പരാതിക്കാരനോട് ഒരു ഫയലിന്‍റെ തുകയായ പതിനായിരം രൂപ വെള്ളിയാഴ്ച നൽകണമെന്ന് പറഞ്ഞു. വിവരം തിരുവനന്തപുരം ദക്ഷിണമേഖല വിജിലൻസ് എസ്.പിയെ അറിയിച്ചു. വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നെടുമങ്ങാട് സ്റ്റേഷന് സമീപത്ത് പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങവേ കൈയോടെ പിടികൂടി. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Vigilance Arrests Cop For Bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.