246 ചാക്ക് റേഷൻ ഭക്ഷ്യസാധനങ്ങൾ പിടികൂടി; പുഴുക്കലരി, കുത്തരി, ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലെയും സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. തിങ്കളാഴ്ച അർധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന് ട്രേഡേഴ്സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുക്കലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട പൊലീസിന് കൈമാറി. പനച്ചമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്എന്‍എസ് ഗ്രോസറി ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ റേഷന്‍ അരി അനധികൃതമായി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കടമുറിയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയ നിലയിലായിരുന്നു. സ്ഥാപന ഉടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കടമുറി തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല. തുടര്‍ന്ന് വാര്‍ഡ് അംഗം ശശിധരന്, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് കടമുറിയില്‍ പരിശോധന നടത്തി.
പരിശോധനയില്‍ 142 ചാക്ക് പുഴുക്കലരി, 15 ചാക്ക് കുത്തരി, 8 ചാക്ക് ഗോതമ്പ് എന്നിവ രേഖകളില്ലാതെ കണ്ടെത്തി. കാലിത്തീറ്റ, രാസവളം തുടങ്ങിയവയുടെ പഴയ ചാക്കുകളിലാണ് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും 6750 രൂപയും കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തുടര്‍സംരക്ഷണത്തിനായി അമരവിളയിലെ സപ്ലൈകോ എന്‍എഫ്എസ്എ ഗോഡൗണിലേക്ക് കൈമാറി. അവശ്യസാധന നിയമം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റേഷനിങ് കണ്ട്രോളര് സി.വി. മോഹന്‍കുമാര്‍, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കണ്ട്രോളര് എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത എസ്.ആര്. എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
റേഷന്‍ തിരിമറി നടത്തിയാല്‍ കര്‍ശനനടപടി- മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നവര്‍ക്കും തിരിമറി നടത്തുന്നവര്‍ക്കുമെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ ദുരുപയോഗം, അനധികൃത സംഭരണം, കടത്ത് എന്നിവ തടയാനായി സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കും. മിന്നല്‍ പരിശോധനകള്‍ തുടര്‍ന്നും നടത്താന്‍ നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ വിഹിതത്തില്‍ കുറവ് വരുത്തുക, പൂഴ്ത്തിവെക്കുക, കരിഞ്ചന്തയില്‍ മറിച്ചു വില്ക്കാന് ശ്രമിക്കുക എന്നിവ കണ്ടെത്തിയാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് അടിയന്തരമായി റദ്ദാക്കും. റേഷന്‍ സാധനങ്ങള്‍ തിരിമറി ചെയ്യുന്നത് അവശ്യസാധന നിയമപ്രകാരം ജാമ്യമില്ലാ കുറ്റമാണ്. കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷയും വലിയ തുക പിഴയും ലഭിക്കാം. പരിശോധനകളില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.