ടെന്നീസ് ക്ലബ് അംഗത്വത്തിന് ലക്ഷങ്ങൾ; മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ വിചിത്ര നീക്കം വിവാദത്തിൽ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കാൻ ചുമതലപ്പെട്ട സർക്കാർ സ്ഥാപനമായ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബിൽ അംഗത്വമെടുത്തത് വിവാദമാകുന്നു.

പൊതുജനാരോഗ്യത്തിനായി വിനിയോഗിക്കേണ്ട ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് എന്തിന് ടെന്നീസ് ക്ലബിൽ അംഗത്വമെടുത്തു എന്ന ചോദ്യമാണ് വകുപ്പിനുള്ളിലും പുറത്തും ഉയരുന്നത്. ഒന്നാം പിണറായി സർക്കാർ കാലത്ത് നടന്ന ഇടപാട് സംബന്ധിച്ച വിവരങ്ങൾ 2022 ഡിസംബർ 12ന് സനീഷ് കുമാർ ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് പുറംലോകം അറിഞ്ഞത്. 2017 ഏപ്രിലിലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ടെന്നീസ് ക്ലബിൽ കോർപറേറ്റ് അംഗത്വമെടുത്തത്. 11.50 ലക്ഷം രൂപ പ്രവേശന ഫീസായി നൽകി. സാധാരണഗതിയിൽ സർക്കാർ സ്ഥാപനങ്ങൾ ടെന്നീസ് ക്ലബുകളിൽ അംഗത്വം എടുക്കാറില്ലെന്നും ഇതിനായി പ്രത്യേകം ഫണ്ട് അനുവദിക്കാറില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാനദണ്ഡങ്ങൾ മറികടന്നാണ് കോർപറേഷൻ ഇത്രയും തുക നൽകി അംഗത്വം കരസ്ഥമാക്കിയത്. തൊട്ടടുത്ത വർഷങ്ങളിൽ വൻതുകയാണ് അംഗത്വ ഫീസായും മറ്റും ക്ലബിന് നൽകി. 2017-18 കാലയളവിൽ അംഗത്വ ഫീസിന് പുറമെ 1,93,833 രൂപ മാസവരിയായും മീറ്റിങഅ ചെലവുകളായും നൽകി. 2018-19ൽ 2,59,709 രൂപ. 2019-20ൽ 2,69,938 രൂപ.

കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് 18,88,140 രൂപയാണ് മൊത്തമായി ക്ലബിന് നൽകിയത്. വീണ ജോർജ് അധികാരമേറ്റ ശേഷം 25,560 രൂപയും നൽകി. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും മെഡിക്കൽ സർവീസസ് കോർപറേഷൻ ചെയർമാനുമായിരുന്ന രാജീവ് സദാനന്ദന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് അംഗത്വം എടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2017 ഏപ്രിൽ 11ന് അടിയന്തരമായി അംഗത്വമെടുക്കാൻ നിർദേശിച്ച് അന്നത്തെ എം.ഡിക്ക് അദ്ദേഹം കത്ത് നൽകുകയായിരുന്നു. അത്തരമൊരു അംഗത്വം കൊണ്ട് സ്ഥാപനത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു.

Tags:    
News Summary - Tennis club membership costs lakhs; Medical Services Corporation's strange move sparks controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.