തിരുവനന്തപുരം മെഡിക്കൽ കോളജ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലേക്കുള്ള ലിഫ്റ്റ് പാതിവഴിയിൽ നിന്നത് ഏറെനേരം ആശങ്കക്കിടയായി. ഡീലക്സ് പേവാർഡിലെ രോഗികളുടെ കൂട്ടിരിപ്പുകാരായ മൂന്നു സ്ത്രീകൾ അരമണിക്കൂറിലേറെ ലിഫ്റ്റിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.
നാലാം നിലയിൽനിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്കു പോയ മൂന്നു പേരാണ് കുടുങ്ങിയത്. താഴെവന്ന ശേഷം ലിഫ്റ്റ് തുറന്നില്ല. പരിഭ്രാന്തരായ സ്ത്രീകൾ എമർജൻസി നമ്പരിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അലാറം ഓൺ ചെയ്തെങ്കിലും പ്രവർത്തിച്ചില്ല. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വിളിച്ച് വിവരം അറിയിച്ചു. ജീവനക്കാരെത്തി തുറക്കാൻ ശ്രമിച്ചപ്പോൾ ലിഫ്റ്റ് ആറാം നിലയിൽ പോയശേഷം തിരികെ ഗ്രൗണ്ട് ഫ്ലോറിൽ വന്നിട്ട് തുറന്നു. പേവാർഡിൽ ആകെ രണ്ടു ലിഫ്റ്റാണ് ഉള്ളത്.
ഒരെണ്ണം കേടായതിനാൽ രണ്ടാഴ്ചയിലേറെയായി അടച്ചിട്ടിരിക്കുകയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത് രണ്ടാമത്തെ ലിഫ്റ്റാണ്. അതും പ്രവർത്തനരഹിതമായതോടെ രോഗികളെ പടിക്കെട്ട് കയറ്റി മുറികളിൽ എത്തിക്കേണ്ട സാഹചര്യമാണ്. മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിൽ രണ്ട് ലിഫ്റ്റ് ഓപറേറ്റർമാർ ഉണ്ടെങ്കിലും ആരും കൃത്യസമയത്ത് ഡ്യൂട്ടിക്കെത്താറില്ലന്നാണ് ആരോപണം.
തിങ്കളാഴ്ച പണിമുടക്കിയ ലിഫ്റ്റ് കൂട്ടിരിപ്പുകാർക്ക് സ്വയം പ്രവർത്തിപ്പിക്കേണ്ടി വന്നതും ഓപറേറ്റർ എത്താത്തതു കൊണ്ടാണെന്നാണ് ആരോപണം. സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.