തിരുവനന്തപുരം: ജില്ലയിൽ സീറ്റ് എണ്ണത്തിൽ യു.ഡി.എഫാണ് മുന്നിലെങ്കിലും വോട്ടുകളുടെ എണ്ണത്തിലും ശതമാനത്തിലും മുന്നിൽ എൽ.ഡി.എഫ്. സീറ്റ് എണ്ണത്തിൽ ഒന്നിൽനിന്ന് ഏഴിലേക്ക് യു.ഡി.എഫ് എത്തിയിരുന്നു. എൽ.ഡി.എഫ് 13ൽനിന്ന് അഞ്ചിലേക്ക് ചുരുങ്ങുകയും ചെയ്തു. കൈയിലിരുന്ന 13ൽ എട്ട് സീറ്റും നഷ്ടപ്പെട്ടെങ്കിലും വോട്ടെണ്ണത്തിൽ യു.ഡി.എഫിനെ പിന്നിലാക്കാൻ എൽ.ഡി.എഫിനായി. രണ്ട് സീറ്റ് നേടിയ ബി.ജെ.പി വോട്ടുവിഹിതം കഴിഞ്ഞതവണത്തേക്കാൾ വർധിപ്പിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് കോവളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം. വിൻസെന്റാണ്. ഇവിടെ യു.ഡി.എഫിന് 79,661 വോട്ട് ലഭിച്ചു. ഭൂരിപക്ഷം 32,709 വോട്ട്. കഴക്കൂട്ടത്തും നേമത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി. കഴക്കൂട്ടത്ത് ശരത്ചന്ദ്രപ്രസാദ് 37,183 വോട്ടാണ് നേടിയത്. നേമത്ത് ശബരീനാഥൻ 29,730 വോട്ടും.
ജില്ലയിൽ 14 മണ്ഡലങ്ങളിലായി 20,02,867 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ യു.ഡി.എഫ് 7,45,031 (37.19 ശതമാനം) വോട്ടാണ് നേടിയത്. എൽ.ഡി.എഫിന് 7,57,970 (37.80 ശതമാനം) വോട്ട് ലഭിച്ചു. യു.ഡി.എഫിനേക്കാൾ 12,939 വോട്ടാണ് എൽ.ഡി.എഫിന് അധികം ലഭിച്ചത്. എൻ.ഡി.എക്ക് 4,68,026 (23.37 ശതമാനം) വോട്ട് ലഭിച്ചു. എൽ.ഡി.എഫിന്‍റെ അടിത്തറയിൽ കാര്യമായ പരിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. നെടുമങ്ങാടാണ് എൽ.ഡി.എഫിന് കൂടുതൽ വോട്ട് ലഭിച്ച മണ്ഡലം.
69,206 വോട്ട് നേടിയ ജി.ആർ. അനിലിന് 21,583 വോട്ട് ഭൂരിപക്ഷം ലഭിച്ചു. തിരുവനന്തപുരത്താണ് എൽ.ഡി.എഫിന് ഏറ്റവും കുറവ് വോട്ട്. എൽ.ഡി.എഫ് സ്വതന്ത്രനായ സുധീർ കരമനക്ക് 35,723 വോട്ട് മാത്രമേ നേടാനായുള്ളൂ. ഇവിടെ ബി.ജെ.പി സ്ഥാനാർഥി കരമന ജയൻ 35,125 വോട്ട് നേടി. എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിൽ 598 വോട്ടിന്റെ വ്യത്യാസം. എൻ.ഡി.എക്കുവേണ്ടി കൂടുതൽ വോട്ട് നേടിയത് രാജീവ് ചന്ദ്രശേഖറാണ് -57,192. ഭൂരിപക്ഷം 4978 വോട്ട്. 2021ൽ കുമ്മനം രാജശേഖരൻ ഇവിടെ 51,888 വോട്ടാണ് നേടിയത്. കഴക്കൂട്ടത്ത് വിജയിച്ച വി. മുരളീധരൻ ഇത്തവണ 46,564 വോട്ട് നേടി. ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചതും മുരളീധരനാണ് -428 വോട്ട്. വാമനപുരത്താണ് എൻ.ഡി.എക്ക് ഏറ്റവും കുക്‍വ് വോട്ട് ലഭിച്ചത്. ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാർഥി വേണു കാരണവർക്ക് 12,093 വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.