ആറ്റിങ്ങൽ നഗരസഭയുടെ സൈറൺ
ആറ്റിങ്ങൽ: നഗരത്തിനും സമീപമേഖലകളിലും സമയ കൃത്യത പകർന്ന സൈറൺ ഇനി നിശബ്ദം. ആറ്റിങ്ങൽ നഗരസഭയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സൈറൺ താൽക്കാലികമായി നിർത്തിവെക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഹൈകോടതിയുടെ വിധിയെ തുടർന്നാണ് തീരുമാനം. എല്ലാദിവസവും രാവിലെ അഞ്ചിനും എട്ടിനും ഉച്ചക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും രാത്രി ഒമ്പതിനും നഗരത്തിൽ സൈറൺ മുഴങ്ങിയിരുന്നു.
പതിറ്റാണ്ടുകൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ചതാണ് ഈ സൈറൺ. ഫാക്ടറികളിലെ തൊഴിലാളികൾക്ക് സമയകൃത്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അന്നത് തുടങ്ങിയത്. പിന്നീട് വർഷങ്ങൾ പിന്നിട്ടിട്ടും ഇത് തടസ്സം കൂടാതെ തുടരുകയായിരുന്നു. സൈറൺ തകരാറിലായപ്പോൾ എല്ലാം സമയബന്ധിതമായി പരിഹരിച്ച് പ്രവർത്തിപ്പിച്ചു. സൈറൺ അടിക്കുന്നതിന് ചുമതലപ്പെട്ട ജീവനക്കാർ വീഴ്ചവരുത്തിയാൽ അതിനെയും ഗൗരവത്തോടെ നഗരസഭ കണ്ടിരുന്നു. നഗരത്തിന്റെ ചരിത്രമഹിമയുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു ഈ സൈറൺ. നിലവിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഇത് നിർത്തിവെപ്പിക്കുന്നത്. കണ്ണൂർ മുനിസിപ്പാലിറ്റി സൈറൺ പ്രവർത്തനവുമായി ബന്ധപ്പെട്ട് തദ്ദേശവാസി ഹൈകോടതി നൽകിയ ഹർജിയിൻമേലുള്ള ഉത്തരവിലാണ് സൈറൺ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയത്.
കഴിഞ്ഞ ഫെബ്രുവരി 19നാണ് ഹൈകോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇതിന്റെ തുടർച്ചയായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ നഗരസഭയിലും പ്രവർത്തനം നിർത്തിവെക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. നഗരസഭ പരിധിയിലും സമീപപഞ്ചായത്തുകളിലും വരെ മുഴങ്ങിക്കേട്ടിരുന്ന ഈ ശബ്ദം ഇനിയില്ല. വലിയ ശബ്ദം പുറപ്പെടുവിച്ചിരുന്ന ചെറിയ മെഷീൻ ഇനി ഓർമയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.