തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയെന്ന് കണ്ടെത്തി പരീക്ഷാ ജോലികളിൽനിന്ന് സ്ഥിരമായി ഡീബാർ ചെയ്ത അധ്യാപകനെ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ചതിന് യു.ജി.സി അയച്ച വിശദീകരണ നോട്ടീസിന് മറുപടി നൽകാതെ കേരള സർവകലാശാല. കത്തിന് സർവകലാശാല മറുപടി നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് യു.ജി.സി മറുപടി നൽകി.
യൂനിവേഴ്സിറ്റി കോളജ് അധ്യാപകനായിരിക്കെ സർവകലാശാലയുടെയും സർക്കാറിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അധ്യാപകനെ സർവകലാശാല പഠനവിഭാഗത്തിൽ നിയമിക്കാൻ സർവകലാശാല എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സേവ് എജുക്കേഷൻ ഫോറം യു.ജി.സി സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെതുടർന്നാണ് യു.ജി.സി വിശദീകരണം തേടിയത്. യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷന്റെ നിയമനകാര്യത്തിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അതിൽ ഒരുതരത്തിലും ഇളവുകൾ അനുവദിക്കരുതെന്നും ഈ വിഷയത്തിൽ സർവകലാശാലയുടെ മറുപടി യു.ജി.സിയെ അറിയിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും യു.ജി.സി കേരള വൈസ് ചാൻസലർക്ക് അയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
2021 ജനുവരി 19 ന് നിയമസഭയിൽ വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിൽ അധ്യാപകനെ പരീക്ഷാ ചുമതലകളിൽനിന്ന് നീക്കിയിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെ കൃത്യവിലോപത്തിന് ശിക്ഷാ നടപടി സ്വീകരിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ശിക്ഷാനടപടികൾക്ക് വിധേയനായ അധ്യാപകന് പ്രഫസറായി നിയമനം നൽകരുതെന്നും നടപടി പുനഃപരിശോധിക്കാൻ കേരള വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് എജുക്കേഷൻ ഫോറം കേരള ഗവർണർക്ക് നൽകിയ നിവേദനം ഗവർണറുടെ പരിഗണനയിലാണ്.
യൂനിവേഴ്സിറ്റി കോളജിലെ പരീക്ഷ നടത്തിപ്പിലെ വിവരങ്ങൾ നൽകാത്തതിന് നേരത്തേ ഇതേ അധ്യാപകനിൽനിന്ന് മുഖ്യ വിവരാവകാശ കമീഷണർ 3000 പിഴ ഈടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.