പാറശ്ശാല കാരാളിയിൽ വീ​ട്ടി​ൽനിന്ന് പിടിച്ചെടുത്ത റേ​ഷ​നരി

അനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു

പാറശ്ശാല: ഭക്ഷ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് റേഷനരി ശേഖരിച്ച് ബ്രാൻഡാക്കി വില്‍പന നടത്തിയ സംഘം പിടിയില്‍. പാറശ്ശാല കാരാളിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ റേഷനരി ചാക്കുകള്‍ വീട്ടില്‍നിന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡാക്കി മറിച്ച് വില്‍പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. വീട്ടിലെ അടുക്കളയിലും ബാത്ത്റൂമിലുമാണ് റേഷന്‍ അരി സുരേഖ അരിയുടെ ചാക്കില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട് കളിയിക്കാവിള സ്വദേശി വാടകക്ക് താമസിച്ച വീട്ടില്‍ നിന്നാണ് അരി പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടില്‍ ആളില്ലായിരുന്നു. റേഷന്‍ കടകളില്‍നിന്ന് കുറഞ്ഞ വിലക്ക് അരി ശേഖരിച്ച് കൂടുതല്‍ വിലക്ക് വില്‍ക്കുകയായിരുന്നു.

സുരേഖ, സോടെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ പേരിലാണ് വില്‍പന നടത്തിയത്. പിടികൂടിയ അരി സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. പാറശ്ശാല കാരാളിയില്‍ നടത്തിയ റെയ്ഡില്‍ 199 ചാക്ക് റേഷന്‍ അരിയും നാല് ചാക്ക് ഗോതമ്പും അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരാഴ്ചക്കിടെ 62 ടണ്‍ അരിയും നാല് ടണ്‍ ഗോതമ്പും പിടിച്ചെടുത്തു. എട്ട് ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം റേഷന്‍ സാധങ്ങള്‍ പിടിച്ചെടുത്തത്. പാറശ്ശാല പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ സപ്ലൈസ് സംഘം പരിശോധനക്കെത്തിയത്.

കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റേഷന്‍ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡാക്കി വില്‍ക്കുന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് മിന്നല്‍ പരിശോധന ആരംഭിച്ചത്. പനച്ചമൂട്, പാറശ്ശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം അടക്കമുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കിടെ 62 ടണ്‍ അരിയും നാല് ടണ്‍ ഗോതമ്പും പിടിച്ചെടുത്തു. എട്ട് ഗോഡൗണുകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 75,000കിലോ റേഷന്‍ അരി പിടിച്ചെടുത്തിട്ടുണ്ടെന്നും തമിഴ്‌നാടുമായി എല്ലാ രണ്ട് മാസം കൂടുമ്പോഴും മീറ്റിങ് നടത്തുന്നുണ്ടെന്നും എന്നാല്‍ അവരുടെ പൂവാര്‍ അടക്കമുള്ള ചെക്ക് പോസ്റ്റില്‍ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്നും സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍ പറഞ്ഞു. റേഷന്‍ കരിഞ്ചന്തക്കാരെ പൂട്ടാന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Tags:    
News Summary - Illegally Stored Rations Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.