‘ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾക്കായി മാർഗനിർദേശം ഇറക്കണം’
തിരുവന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശx പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.
ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത സമിതിക്ക് രൂപം നൽകി ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. നിർദ്ദിഷ്ട വരുമാന പരിധിയിലുള്ള ഭിന്നശേഷിക്കാർക്ക് വീടിന് സമീപം സൗജന്യ ചികിത്സ ഉറപ്പാക്കണം. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് ആശുപത്രി പ്രവേശനം വേണ്ടിവരുമ്പോൾ പ്രത്യേക വാർഡുകൾ റിസർവ് ചെയ്യണം.
ഭിന്നശേഷിക്കാർക്ക് പൊതുസ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ക്യൂ നൽക്കേണ്ടതില്ലെന്ന തുടങ്ങിയ വ്യവസ്ഥകളുള്ള സാമൂഹികനീതി വകുപ്പിന്‍റെ 2022 ജൂലൈ 19 ലെ സർക്കുലർ ആരോഗ്യവകുപ്പ് കർശനമായി നടപ്പാക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സാമൂഹികനീതി വകുപ്പ് അഡീഷണൽ ഡയറക്ടറും പ്രത്യേക റിപ്പോർട്ടുകൾ സമർപ്പിക്കണം. ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് കമീഷന്‍റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.