സുനാമി കോളനിയിൽ വീടിന്റെ സീലിങ് അടർന്നുവീണ നിലയിൽ
ആറ്റിങ്ങൽ: സുനാമി പുനരധിവാസ പദ്ധതിപ്രകാരം അഞ്ചുതെങ്ങിൽ നിർമിച്ചു നൽകിയ 97 വീടുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണികൾക്കായി നൽകിയ തുക അപര്യാപ്തമെന്ന് പരാതി. 30 കുടുംബങ്ങൾക്ക് മാത്രമാണ് തുക അനുവദിച്ചത്. 17 വർഷം മുമ്പ് സുനാമി ഫണ്ട് ഉപയോഗിച്ച് 2 മുറികളും, വരാന്ത, അടുക്കള ഉൾപ്പെടുന്ന 97 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ഇതിൽ എല്ലാവീടുകളും നിലവിൽ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഭാഗികമായി തകർന്ന അവസ്ഥയിലാണ് എല്ലാ വീടുകളും.
മേൽക്കൂര പൂർണമായും നീക്കം ചെയ്ത് പുതിയ മേൽക്കൂര സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ. ഇത് പലതവണ ഉടമകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഈ മേഖലയിലെ വീടുകൾക്ക് ഫിഷറീസ് വകുപ്പിന്റെ മെയിന്റനൻസ് ഫണ്ട് ഒരുലക്ഷം രൂപ വീതം നൽകുമെന്ന് വാഗ്ദാനം നടത്തിയിരുന്നു.
എന്നാൽ മുപ്പതോളം വീടുകൾക്കു മാത്രമേ, തുക നൽകുവാൻ കഴിയു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തുടർ പദ്ധതികളിൽ ബാക്കി കുടുംബങ്ങളെ ഉൾപ്പെടുത്താമെന്നും ഫിഷറീസ് അധികൃതർ പറയുന്നു. എന്നാൽ ഇനിവരുന്ന പദ്ധതികളിൽ ഉൾപ്പെടുമ്പോൾ സമാന തുക ലഭ്യമാകണമെന്നില്ലെന്നും സൂചനയുണ്ട്. ഇത് ഇവിടുത്തെ താമസക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വിവേചനങ്ങളില്ലാതെ പ്രശ്നപരിഹാരം കാണണമെന്ന് പൊതുപ്രവർത്തകൻ അഞ്ചുതെങ്ങ് സജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.