പാമ്പുകളുടെ തോഴിക്ക് ‘സ്ത്രീശക്തി’ പുരസ്കാരം

തിരുവനന്തപുരം: ഉഗ്രവിഷമുള്ള രാജവെമ്പാലയെ അടക്കം പിടികൂടിയ ജി.എസ്. രോഷ്നിക്ക് കേരള വനിത കമീഷൻ ‘സ്ത്രീശക്തി’ പുരസ്കാരം. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ മാതൃകയായ വനിതകളെ ആദരിക്കുന്ന പട്ടികയിലാണ് രോഷ്നിയും ഇടംപിടിച്ചത്. വനംവകുപ്പ് തിരുവനന്തപുരം ഡിവിഷന് കീഴിൽ പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ്.

2017 ൽ വനം-വന്യജീവി വകുപ്പിൽ സർവീസിൽ പ്രവേശിച്ച രോഷ്‌നി 2021 മുതൽ തിരുവനന്തപുരം ജില്ല റാപ്പിഡ് റസ്പോൺസ് ടീം അംഗവും അംഗീകൃത സ്നേക്ക് ക്യാച്ചറുമാണ്. എട്ടുവർഷത്തെ സേവനകാലയളവിൽ 170 ഓളം പെരുമ്പാമ്പുകളെയും 800 ലധികം പാമ്പുകളെയും, എന്തിന് ലോകത്തെ ഏറ്റവും വലിയ വിഷപാമ്പായ രാജവെമ്പാലയേയും രോഷ്‌നി ജനവാസമേഖലകളിൽ നിന്ന് രക്ഷിച്ച് അവയുടെ സ്വാഭാവിക വാസസ്ഥലമായ വനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും പമ്പുകളെ അടക്കം വന്യമൃഗങ്ങളെ രക്ഷിച്ച് വനത്തിലേക്കയച്ചിട്ടുണ്ട്. ശാസ്ത്രീയ പാമ്പുപിടിത്തത്തിൽ പരിശീലനം നേടിയിട്ടുള്ള രോഷ്നി വനം-വന്യജീവി വകുപ്പിന്‍റെ അംഗീകാരം നേടിയ പാമ്പ് പിടിത്തക്കാരികൂടിയാണ്.

പേപ്പാറ റോഡില്‍ മരുതന്‍ മൂട് എന്ന സ്ഥലത്തെ ജനവാസ മേഖലയിൽ കണ്ടെത്തിയ രാജവെമ്പാലയെ ആറ് മിനിറ്റിനുള്ളിൽ പിടികൂടി രോഷ്നി ജനശ്രദ്ധപിടിച്ചുപറ്റി. രോഷ്നിയുടെ സാമൂഹ്യ പ്രതിബദ്ധതക്കുള്ള അംഗീകാരമായി ഗ്ലോബൽ ഹ്യൂമൻ പീസ് യൂനിവേഴ്സിറ്റി കഴിഞ്ഞ വർഷത്തെ സാമൂഹ്യ സേവനത്തിനുള്ള ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. പുറമെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ സജിത് കുമാർ ആണ് ഭർത്താവ്. പ്ലസ് വണിൽ പഠിക്കുന്ന ദേവനാരായണനും എട്ടാംക്ലാസുകാരൻ സൂര്യനാരായണനും മക്കളാണ്.  

Tags:    
News Summary - G.S. Roshni receives Kerala Women's Commission's 'Streeshakti' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.