ഡോ.ബി. രവിപിള്ള
മനുഷ്യത്വത്തിന്‍റെയും മാനവികതയുടെയും പര്യായമായി അപരനെ ചേർത്തു പിടിച്ച കരുതലിന്റെ കരങ്ങൾ വീണ്ടും കൂടുതൽ മനുഷ്യരിലേക്ക് പരന്നൊഴുകുന്നു. സമൂഹത്തിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അനേകായിരം മനുഷ്യർക്ക് തണലായി മാറുന്ന ആർപി ഗ്രൂപ്പും ചെയർമാൻ ഡോ.ബി. രവിപിള്ളയും പുതിയൊരധ്യായത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഒരു വ്യക്തിക്ക് നൽകാവുന്ന ഏറ്റവും വലിയ നിക്ഷേപം വിദ്യാഭ്യാസമാണെന്ന മഹത്തായ ആശയത്തിൽ പ്രഖ്യാപിച്ച രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പെന്ന ആ സ്വപനം ഇന്ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൂവണിയും.
50 വർഷം കൊണ്ട് 75000 സമർഥരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഇതിനായി 525 കോടി രൂപയാണ് ഡോ.ബി. രവിപിള്ള പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.
സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്കോളർഷിപ്പെന്ന പ്രത്യേകതയും രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പിനുണ്ട്. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ ബാച്ചിലെ 1,500 പേർക്കാണ് ഇത്തവണ സ്കോളർഷിപ്പ് ലഭിക്കുന്നത്. പദ്ധതി വഴി ഓരോ വർഷവും പത്തുകോടിയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്. നോർക്ക റൂട്സും രവിപിള്ള ഫൗണ്ടേഷനും ചേർന്നാണ് ഈ അഭിമാന പദ്ധതി നടപ്പിലാക്കുന്നത്.
ഇത്തവണ 10939 അപേക്ഷകളിൽ നിന്നാണ് നോർക്ക റൂട്സിന്റെ അപ്രൂവൽ കമ്മിറ്റി 1500 പേരെ തിരഞ്ഞെടുത്തത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 1100 പേർക്ക് അരലക്ഷം രൂപ വീതവും ബിരുദ പഠനത്തിന് 200 പേർക്ക് ഒരു ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ബിരുദാനന്തര ബിരുദം പഠിക്കുന്ന 200 പേർക്ക് ഒന്നേകാൽ ലക്ഷം രൂപ വീതവും വിതരണം ചെയ്യും. ഓരോ വിഭാഗത്തിലും 20 ശതമാനം വീതം പ്രവാസി വിദ്യാർഥികൾക്കും തുക ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയുള്ളവരും പഠനത്തിൽ സമർഥരുമായവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകരിൽ നിന്ന് അർഹരെ തിരഞ്ഞെടുക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നോർക്ക റൂട്സുമായി ചേർന്ന് സ്കോളർഷിപ് പദ്ധതി നടപ്പാക്കുന്നതെന്നും തന്റെ കാലശേഷവും പദ്ധതി തുടരാനുള്ള നടപടികൾ ചെയ്തിട്ടുണ്ടെന്നും രവിപിള്ള അറിയിച്ചു. നോർക്ക റൂട്ട്സ് ഡയറക്ടർ കൂടിയായ ഡോ. രവി പിള്ളയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
രവി പിള്ളയുടെ ബിസിനസ് വിജയഗാഥകളെ മാത്രമല്ല ലോകം ബഹുമാനിച്ചതും ആദരിച്ചതും. സാമൂഹിക രംഗത്തെ അദ്ദേഹത്തിന്‍റെ പ്രതിബദ്ധത എന്നന്നേക്കുമായി ജനഹൃദയങ്ങളിൾ എഴുതപ്പെട്ടതാണ്. ദുരിത കാലങ്ങളിലൊക്കെ പ്രത്യാശയുടെ സ്നേഹ കരങ്ങൾ നീട്ടിയാണ് അദ്ദേഹം സ്വന്തം നാടിനെ ചേർത്തു പിടിച്ചത്. ഇന്ത്യക്കകത്തും പുറത്തും പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ടവരെയും അല്ലാതെയും സഹായിക്കുന്നതിൽ രവി പിള്ളയും ആർ.പി ഗ്രൂപ്പും പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. 2018 ലെ പ്രളയ കാലത്തും 2024 ൽ വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ പെട്ടവരിലേക്കും ആ സ്നേഹ കരങ്ങളെത്തി. മനുഷ്യത്വം എന്ന വാക്കിന് അർത്ഥം നൽകുന്ന ഏറ്റവും വലിയ ഗുണമാണ് സഹജീവികളോടുള്ള കരുണ എന്നത്. ആർ.പി ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിൽ സാമൂഹിക സ്വാന്തനങ്ങളുമായി ആ മനുഷ്യത്വം അർഹതപ്പെട്ട മനുഷ്യരിലേക്ക് പടർന്നുകൊണ്ടിരിക്കയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.