മണവാളക്കുറിച്ചി ഐ.ആർ.ഇ.എൽ ഖനന പദ്ധതിക്ക് വീണ്ടും അനുവാദം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ എട്ട് തീരദേശ ഗ്രാമങ്ങളിലായി ഐ.ആർ.ഇ.എൽന്റെ ആണവ ധാതുക്കളുടെ ഖനന പദ്ധതിക്കായി അനുവദിച്ച 1,144.06 ഹെക്ടർ ഭൂമിയുടെ സംവരണ കാലാവധി തമിഴ്നാട് സർക്കാർ 2027 ജൂൺ 10 വരെ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ജൂൺ 10ന് പ്രകൃതി വിഭവ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി സംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

കീഴ്മിടാലം, മിടാലം, ഇനയംപുത്തൻതുറ, ഏഴുദേശം, കൊല്ലങ്കോട് ഉൾപ്പെടെയുള്ള എട്ട് ഗ്രാമങ്ങളിലാണ് ഇൽമെനൈറ്റ്, റൂട്ടൈൽ, മോണസൈറ്റ്, സിർക്കോൺ, ഗാർനെറ്റ് തുടങ്ങിയ ധാതുക്കൾ ഖനനം ചെയ്യാൻ മണവാളക്കുറിച്ചി ഐ.ആർ.ഇ പദ്ധതിയിട്ടത്. ദേശീയ സുരക്ഷയും അറ്റോമിക് മിനറൽസിന്‍റെ തന്ത്രപ്രധാനതയും പരിഗണിച്ചാണ് കാലാവധി നീട്ടിയതെന്ന് സർക്കാർ വിശദീകരിച്ചു.

പദ്ധതിക്ക് കേന്ദ്രതലത്തിൽ ഖനന പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കിലും പരിസ്ഥിതി അനുമതിയും തീരദേശ നിയന്ത്രണ മേഖല അനുമതിയും ലഭിക്കുന്നതിന് മുമ്പ് ഭൂമി സംവരണത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ ഒരു വർഷം കൂടി കാലാവധി നീട്ടിയത്. ശക്തമായ പൊതുജന പ്രതിഷേധം കാരണമാണ് മുൻ ഡി.എം.കെ സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോകാതിരുന്നത്. ജനങ്ങളുടെ താൽപര്യം അവഗണിച്ചാണ് നിലവിലെ സർക്കാർ നടപടി സ്വീകരിച്ചതെന്നും ഡി.എം.കെ ആരോപിച്ചു.

സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് പരിസ്ഥിതി സംഘടന ‘പൂവുലകിൻ നൻപർകളും’ ആവശ്യപ്പെട്ടു. ടി.വി.കെ 2024 നവംബറിൽ പാസാക്കിയ പ്രമേയത്തിൽ കന്യാകുമാരിയിലെ ആണവ ധാതു ഖനന പദ്ധതിയെ എതിർത്തിരുന്നു. ഇപ്പോൾ അതേ സർക്കാരാണ് അനുമതിയുടെ കാലാവധി നീട്ടിയതെന്നത് സംഘടന ആരോപിച്ചു.

Tags:    
News Summary - Permission granted again for IREL mining project in Manavalakurichi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.