കോർപറേഷൻ പരിധിയിലുള്ള ആമയിഴഞ്ചാൻ തോടിൽ കെട്ടിക്കിടക്കുന്ന മാലിന്യം
തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരെ പുറത്തുനിന്ന് സമരം നടത്തുന്നതും ഭരണം നടത്തുന്നതും തമ്മിലെ വ്യത്യാസം തിരിച്ചറിഞ്ഞ് കോർപറേഷനിലെ ബി.ജെ.പി ഭരണസമിതി. ചരിത്രത്തിലാദ്യമായി 51 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബി.ജെ.പി, ഭരണത്തിലേറി ആറുമാസം പിന്നിടുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ മാലിന്യസംസ്കരണം പൂർണമായും തകരുകയും പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖയാകുകയും ചെയ്തതോടെ വലിയ ജനരോഷമാണ് ഉയരുന്നത്.
സത്യപ്രതിജ്ഞക്ക് പിന്നാലെ മേയർ വി.വി. രാജേഷ് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തുമെന്നും ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കുമെന്നുമായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ നഗരത്തിലെ പലയിടങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മാലിന്യം പന്നി വളർത്തൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ശക്തമായ സമരം നയിച്ചവരാണ് ഇപ്പോൾ ഭരണത്തിലുള്ള ബി.ജെ.പി അംഗങ്ങൾ. എന്നാൽ, ശാശ്വത പരിഹാരമില്ലാത്തതിനാൽ പഴയതുപോലെ മാലിന്യം പന്നി വളർത്തൽ കേന്ദ്രങ്ങളിലേക്ക് തന്നെ അയക്കേണ്ടി വരുന്നത് ഭരണസമിതിക്ക് തിരിച്ചടിയാവുകയാണ്.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും നഗരത്തിലെ ടൺ കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപറേഷന് സാധിച്ചിട്ടില്ല. നഗരം തൂത്തുവാരി ഈഞ്ചക്കലിലെ കെ.എസ്.ആർ.ടി.സി സ്ഥലത്ത് തള്ളിയ മാലിന്യം അടിയന്തരമായി മാറ്റുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. ഇത് പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശാസ്ത്രീയ സംസ്കരണത്തിന് പകരം മാലിന്യം മണ്ണിട്ട് മൂടാനെങ്കിലും ഭരണസമിതി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭരണത്തിലേറി 45 ദിവസത്തിനകം കേന്ദ്രപദ്ധതികളുടെ പ്രളയമുണ്ടാകുമെന്ന് പ്രഖ്യാപിച്ച മേയർ വി.വി. രാജേഷിന്, നിലവിൽ അടിസ്ഥാന സൗകര്യങ്ങൾപോലും ഉറപ്പുവരുത്താൻ കഴിയുന്നില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം ചർച്ചയിലാണെന്ന് മേയർ ആവർത്തിക്കുമ്പോഴും നഗരം ചീഞ്ഞുനാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.