അനന്തപുരി എക്സ്പ്രസുകൾക്ക് നാഗർകോവിൽ ടൗൺ വഴി പോകാൻ അനുമതി

തിരുവനന്തപുരം: ചെന്നൈ എഗ്മോർ-കൊല്ലം (16723), കൊല്ലം-ചെന്നൈ എഗ്മോർ (16724) അനന്തപുരി എക്സ്പ്രസുകൾക്ക് നാഗർകോവിൽ ജങ്ഷനിൽ പോകാതെ, നാഗർകോവിൽ ടൗൺ വഴി സർവിസ് നടത്താൻ റെയിൽവേ ബോർഡി‍െൻറ അംഗീകാരം. ഇതോടെ ട്രെയിനി‍െൻറ സമയക്രമത്തിൽ 45 മിനിറ്റോളം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജങ്ഷനിലേക്ക് പോകുന്ന ട്രെയിനുകൾക്ക് തിരുനെൽവേലിയിലേക്കോ തിരുവനന്തപുരത്തേക്കോ പോകുന്നതിന് പിന്നീട് റിവേഴ്സ് ദിശയിൽ സഞ്ചരിക്കണം. ഇതിനായി എൻജിൻ മാറ്റവും നടത്തണം.

മൊത്തിൽ 30 മിനിറ്റ് മുതൽ 45 മിനിറ്റുവരെ എൻജിൻ മാറ്റത്തിനായി വേണം. എന്നാൽ ജങ്ഷനിൽ പോകുന്നത് ഒഴിവാക്കി പകരം നാഗർകോവിൽ ടൗൺ വഴി സർവിസ് നടത്തിയാൽ ഈ സമയം ലാഭിക്കാം.

ഇതിന് തത്വത്തിൽ റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രാവർത്തികമാകാൻ കുറച്ച് ദിവസങ്ങൾ കൂടിയെടുക്കുമെന്നാണ് ഡിവിഷൻ അധികൃതർ വ്യക്തമാക്കുന്നത്. റിസർവേഷനുകൾ പരിശോധിച്ച ശേഷമോ തീരുമാനത്തിലേക്ക് കടക്കാനാവൂ.

അതേസമയം ജങ്ഷൻ ഒഴിവാകുന്ന സാഹചര്യത്തിൽ സമയം ലാഭിക്കുന്നത് കണക്കിലെടുത്ത് ട്രെയിനി‍െൻറ സമയമാറ്റത്തിനും റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

നിലവിൽ കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് (16724) വൈകീട്ട് മൂന്നിനാണ് കൊല്ലത്തുനിന്ന് യാത്ര പുറപ്പെടുന്നത്. ഇതിന് 3.40 ആയി പുനഃക്രമീകരിക്കണമെന്നാണ് ബോർഡി‍െൻറ നിർദേശം. ഇതോടെ നിലവിൽ 4.07ന് തമ്പാനൂരിൽ എത്തുന്ന ട്രെിയിനി‍െൻറ സമയം 4.45 ആയി മാറും. ഇതോടൊപ്പം മധുര-നാഗർകോവിൽ പാതയിൽ ഇരട്ടിപ്പിക്കൽ തകൃതയിലാണ്.

80 ശതമാനവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. നാഗർകോവിൽ-ആരുവായ്മൊഴി (13 കി.മീ), വള്ളിയൂർ-തിരുനെൽവേലി (42 കി.മീ), തിരുമംഗലം-മധുര (17 കി.മീ) സ്ട്രെച്ചുകളിലാണ് ഇനി ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത്.

2023 ജൂണോടെ ഇരട്ടിപ്പിക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ യാത്രാസമയത്തിൽ ഒരു മണിക്കൂർ കൂടി ലാഭിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Ananthapuri Expresses allowed to pass through Nagercoil town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.