തിരുവനന്തപുരം: പേരൂർക്കട ഊളൻപാറ മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് കൊലക്കേസ് പ്രതിയായ അന്തേവാസി ചാടി രക്ഷപ്പെട്ടു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ജീവനക്കാർ ഇയാളെ പിടികൂടി തിരികെ എത്തിച്ചു.
വെള്ളനാട് ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിയെ പൂച്ചട്ടി കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി കൊല്ലം പരവൂർ പുതുക്കുളം പുത്തൻവീട്ടിൽ എസ്.ബി. ബിജോയിയാണ് (25) ഇന്നലെ രാവിലെ പത്തോടെ രക്ഷപ്പെട്ടത്. 18നാണ് ഇയാളെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. അന്നുമുതൽ പ്രത്യേക സെല്ലിലാണ് ബിജോയിയെ പാർപ്പിച്ചിരുന്നത്.
ഇന്നലെ രാവിലെ കുളിപ്പിക്കാനായി പുറത്തിറക്കി. ഇതിനിടയിൽ ഇയാൾ ജീവനക്കാരെ വെട്ടിച്ച് മതിൽ ചാടി റോഡിലിറങ്ങി. ഈ സമയം ഇതുവഴി വന്ന ബൈക്കുകാരനെ തള്ളിയിട്ട് ബൈക്കുമായി പൈപ്പിൻമൂട് ഭാഗത്തേക്ക് ഓടിച്ചുപോയി.
പിന്നാലെ എത്തിയ ജീവനക്കാർ വാഹനത്തിൽ പിന്തുടർന്ന് പൈപ്പിൻമൂടിന് സമീപം ബൈക്ക് കുറുകേനിർത്തി ബിജോയിയെ തടഞ്ഞു. ഇതോടെ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് അടുത്തുള്ള വീട്ടിലെ ടെറസിലേക്ക് കയറിയ ബിജോയിയെ ജീവനക്കാർ പിടികൂടി തിരികെ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.