തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള അമ്മത്തൊട്ടിലിൽ ഡിസംബറിൽ എത്തിയത് നാലു കുഞ്ഞുങ്ങൾ. തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് ആൺ കുഞ്ഞുങ്ങളെയാണ് കിട്ടിയത്. തിങ്കളാഴ്‌ച രാത്രിയാണ് നാലാമത്തെ കുരുന്നിനെ കിട്ടിയത്. പുതു വെളിച്ചവുമായി അമ്മക്കൂടണഞ്ഞ അതിഥിക്ക് 'ലൂക്ക' എന്ന് പേരിട്ടു. തിങ്കളാഴ്‌ച രാത്രി 10.45 നാണ് പത്തുദിവസം പ്രായമുള്ള 2.740 കിലോ ഭാരമുള്ള ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ നിന്ന് കിട്ടിയത്.
ഞായറാഴ്‌ച രാത്രിയും ഇതേ സമയത്ത് ഒരാൺകുട്ടിയെ കിട്ടിയിരുന്നു. അവന് ലിയോ എന്നാണ് പേരിട്ടത്. ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച കുഞ്ഞ് ലൂക്കയെ പ്രാഥമിക പരിശോധനയ്ക്കുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞ് പൂർണ ആരോഗ്യവാനാണ്.
സെപ്തംബർ മുതൽ ഡിസംബർ 23 വരെ തിരുവനന്തപുരത്ത് 18 കുട്ടികളെയാണ് ലഭിച്ചത്. പേരിടുന്നതിലും വളരെ വ്യത്യസ്തത സമിതി അധികൃതർ പിന്തുടരുന്നുണ്ട്. തുമ്പ, മുകിൽ, സമൻ, ആഗത, അക്ഷര അഹിംസ, പുരസ്‌കാർ, കാതൽ, ശൈശവ്, ചെരാത്, മൈന, പ്രക്ഷോപ്, തളിർ, വ്ലാദിമിർ, നവംബർ, ഭീം, ഇതൾ എന്നിങ്ങനെ നീളും പേരുകൾ. ലൂക്കയുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതിയുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.