10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടത് ബാഗ് കണ്ടെത്താൻ

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട കേസിലെ പ്രതിയെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടത് ഇയാളുടെ പക്കലുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കണ്ടെത്താൻ. പ്രതി ആദം അലിക്കായി കോടതിയിൽ ഹാജരാകുക അഡ്വ. ബി.എ. ആളൂർ. കഴിഞ്ഞദിവസം ചെന്നൈയിൽനിന്ന് പിടിയിലായ പ്രതിയെ ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ട്രാൻസിറ്റ് വാറന്‍റായിരുന്നതിനാൽ വൈകീട്ട് ആറിനു മുമ്പായി കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. പ്രതിയെ എത്തിച്ചെങ്കിലും കേസ് പരിഗണിക്കുന്ന കോടതി പിരിഞ്ഞിരുന്നു. തുടർന്നാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. മോഷണവസ്തുക്കൾ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കൊലക്കു ശേഷം റെയിൽവേ സ്റ്റേഷനിലേക്കെത്തുന്ന പ്രതിയുടെ കൈയിൽ ബാഗുള്ളതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബാഗിലാണ് മനോരമയുടെ ശരീരത്തിൽനിന്ന് കാണാതായ ആറു പവൻ ഉള്ളതെന്ന് സംശയിക്കുന്നു. എന്നാൽ, ചെന്നൈയിൽ പിടിയിലാകുമ്പോൾ ബാഗ് കൈവശമുണ്ടായിരുന്നില്ല. കൊലക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തേണ്ടതുണ്ട്. ഇത് അംഗീകരിച്ചാണ് 10 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിക്കായി അഡ്വ. ബി.എ. ആളൂരിന്‍റെ ജൂനിയർ എത്തിയാണ് വക്കാലത്ത് സമർപ്പിച്ചത്. പൊലീസ് കസ്റ്റഡിയെയും പ്രതിഭാഗം എതിർത്തു. എന്നാൽ, പ്രതിയുടെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.