സംസ്ഥാനത്ത് 400 മെഗാവാട്ട് വൈദ്യുതി കുറവ്; പുറത്തേക്കുള്ള വൈദ്യുതി വിൽപനക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട്‌ ദിവസമായി ഉയർന്ന ഉപയോഗസമയമായ വൈകീട്ട്‌ ആറിനും 11നും ഇടയിൽ 400 മെഗാവാട്ട്‌ വൈദ്യുതിയുടെ കുറവ്‌. രാജ്യത്തെ 40 ഓളം താപവൈദ്യുതി നിലയങ്ങളിൽ കൽക്കരിയുടെ താൽക്കാലിക കുറവ് നിമിത്തം പീക്ക് സമയത്ത് തത്സമയ നിരക്കുകൾ ക്രമാതീതമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നത്. ഫുൾ ടൈം ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മധ്യപ്രദേശ്, ഹരിയാന, ഝാർഖണ്ഡ്, ജമ്മു-കശ്മീർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധി കെ.എസ്.ഇ.ബിയെ അത്രകണ്ട് ബാധിച്ചില്ലെങ്കിലും വോൾട്ടേജ് നിയന്ത്രണം വഴിയും വിതരണനിയന്ത്രണം ഏർപ്പെടുത്തിയും രണ്ട് ദിവസമായി സംസ്ഥാനത്തിന്‍റെ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കിയിട്ടുള്ളതാണ്. ഇടവപ്പാതിയുടെ ആദ്യമഴ ലഭ്യത 20 ശതമാനം ദുർബലമായിരിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‌ പുറത്തേക്കുള്ള വൈദ്യുതി വിൽപന നിയന്ത്രിക്കാനും തീരുമാനിച്ചു. കോഴിക്കോട് നല്ലളം ഡീസൽ താപനിലയത്തിൽ ഇന്ധനം ശേഖരിച്ചുെവക്കാനും കായംകുളം താപവൈദ്യുതി നിലയത്തിൽ നിന്ന് അടിയന്തരഘട്ടത്തിൽ വൈദ്യുതി ഷെഡ്യൂൾ ചെയ്യുവാനാകുമോ എന്ന് പരിശോധിക്കാനും കെ.എസ്.ഇ.ബി.എൽ, എൻ.ടി.പി.സിയോട് അഭ്യർഥിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ എല്ലാവിധ സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ ഹൈകോടതി വിധി യോഗം പരിശോധിച്ചു. നിലവിൽ അവശ്യസേവന നിയമം പ്രയോഗിക്കേണ്ട സാഹചര്യം ഇെല്ലന്നും വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.