സെക്രട്ടേറിയറ്റിലെ പുതിയ സംവിധാനം: എതിർപ്പുമായി സംഘടനകൾ കൂട്ടത്തോടെ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ നിയന്ത്രണത്തിനായി കൊണ്ടുവരുന്ന ആക്സസ് കൺട്രോൾ സിസ്റ്റത്തിനെതിരെ കടുത്ത എതിർപ്പുമായി ജീവനക്കാർ. തുടക്കത്തിൽ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് എതിർപ്പുമായി വന്നതെങ്കിൽ ഇപ്പോൾ ഏറക്കുറെ എല്ലാ സംഘടനകളും പ്രതിഷേധമുയർത്തുകയാണ്. സെക്രട്ടേറിയറ്റിലെ ഓരോ ബ്ലോക്കിലും പ്രധാന കവാടത്തിൽ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാൽ മാത്രം തുറക്കുന്ന ബാരിയർ സംവിധാനമാണ് വരുന്നത്. പുറത്തുപോകുന്ന സമയം രേഖപ്പെടുത്തുന്നതിനാൽ ഇത് ഹാജറിനെ ബാധിക്കും. പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചതിനാൽ ശമ്പളത്തെയും ബാധിക്കുമെന്നും ജീവനക്കാർക്ക് ആശങ്കയുണ്ട്. സംഘടനകൾ എതിർക്കുകയാണെങ്കിലും സർക്കാർ മുന്നോട്ടു തന്നെയാണ്. മേയ് ആദ്യം തന്നെ പുതിയ സംവിധാനം നടപ്പാക്കാനാണ് നീക്കം. വേണ്ടിവന്നാൽ പണിമുടക്കിലേക്ക് പോകുമെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾ. സെക്രട്ടേറിയറ്റിന്‍റെ സുരക്ഷാ നിയന്ത്രണങ്ങൾക്ക് മാത്രമായി പുതിയ സംവിധാനം പരിമിതപ്പെടുത്തണമെന്നും ഇപ്പോഴത്തെ നടപടി ജീവനക്കാരുടെ മനോവീര്യം തകർക്കുമെന്നുമാണ് എംപ്ലോയീസ് അസോസിയേഷൻ നിലപാട്. സെക്രട്ടേറിയറ്റ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സി.പി.ഐയുടെ സ്റ്റാഫ് അസോസിയേഷനും പരിഷ്കാരത്തിനെതിരാണ്. ജീവനക്കാരെ വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഭരണസിരാകേന്ദ്രം കോൺസൺട്രേഷൻ ക്യാമ്പാകുമ്പോൾ എന്ന തലക്കെട്ടിൽ വിവിധ പ്രതിപക്ഷ സംഘടനകൾ ചേർന്ന് നോട്ടീസുമിറക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.