തിരുവനന്തപുരം: കേസന്വേഷണത്തിന് മതിയായ ഉദ്യോഗസ്ഥരില്ലാതെ വലയുന്നതിനിടെ നിയമോപദേശകരെ നിയമിക്കാനായി ക്രൈംബ്രാഞ്ചില്‍ 11 പൊലീസ് തസ്തികകള്‍ നിര്‍ത്തലാക്കി. നിയമോപദേശകരുടെ ശമ്പള ബാധ്യതയുടെ പേരിലാണ് ക്രൈംബ്രാഞ്ചിൽ നിലവിലുണ്ടായിരുന്ന തസ്തിക വെട്ടിക്കുറച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിന് സ്വതന്ത്രാധികാരം കൂടുതലായി അനുവദിക്കുന്നതിനും കേസന്വേഷണം പൂർത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുമാണ് നിയമോപദേശകരെ അനുവദിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ക്രൈംബ്രാഞ്ച് കേസന്വേഷണം നീണ്ടുപോകുന്നത് മതിയായ ജീവനക്കാരില്ലാത്തതിനാലാണെന്ന ആക്ഷേപം മുമ്പ് മുതലുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ ഉണ്ടായിരുന്ന തസ്തികകളും വെട്ടിക്കുറച്ചത്. രണ്ട് എ.എസ്.ഐ, നാല് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, അഞ്ച് സിവിൽ പൊലീസ് ഓഫിസർ (സി.പി.ഒ) തസ്തികകളാണ് നിര്‍ത്തലാക്കിയത്. പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഡിവൈ.എസ്.പിമാരുടെ സംഘത്തിൽ പോലും നാലും അഞ്ചും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. കേരളത്തിലെ കുറ്റാന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐയുടെയും എൻ.ഐ.എയുടെയും മാതൃകയില്‍ സ്വന്തമായി നിയമോപദേശകരെ അനുവദിക്കുകയാണ്. അതിനായി നാല് പുതിയ തസ്തിക സൃഷ്ടിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അതത് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരോടോ ഹൈകോടതിയിലെത്തുന്ന കേസുകളില്‍ അഡ്വക്കറ്റ് ജനറലിനോടോ ആണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി വരുന്നത്. എന്നാൽ നിയമോപദേശം ലഭിക്കാൻ കാലതാമസമുണ്ടാകുന്നത് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടാക്കുന്നെന്ന ആക്ഷേപമുണ്ട്. വിജിലൻസിന് നിയമോപദേശം നൽകാൻ നിലവിൽ സ്വന്തം അഭിഭാഷകരുണ്ട്. അതേ നിലയിലാണ് ക്രൈംബ്രാഞ്ചിനും സ്വന്തം നിയമോപദേശകർ വരുന്നത്. ഒരു ലക്ഷത്തോളമാണ് ഓരോ നിയമോപദേശകരുടെയും ശമ്പളം. അതുണ്ടാക്കുന്ന നഷ്ടം നികത്താനായാണ് 11 പൊലീസ് തസ്തിക ഇല്ലാതാക്കിയതെന്നാണ് വിശദീകരണം. നിയമോപദേശകർ എന്ന നിലയിൽ സര്‍ക്കാറിന് താല്‍പര്യമുള്ള അഭിഭാഷകര്‍ക്ക് ഉന്നത ജോലി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന ആക്ഷേപവും നിലവിലുണ്ട്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.