മെഡിക്കൽ കോളജിലെ സി.ടി. സ്കാനിങ് മെഷീൻ തകരാറ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന സി.ടി. സ്കാനിങ് മെഷീൻ വീണ്ടും പണിമുടക്കിയതോടെ പരിശോധനക്കെത്തിയ രോഗികൾ ദുരിതത്തിലായതിനെകുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒറ്റ ക്ലിക്കിൽ 128 ഇമേജുകൾ വരെ ലഭിക്കുന്ന സ്കാനിങ് മെഷീനാണ് തകരാറിലായത്. മെഷീന്‍റെ പ്രവർത്തനം നിലച്ച് നാലുദിവസം കഴിഞ്ഞിട്ടും പരിശോധനക്ക് സൗകര്യം ഒരുക്കാൻ നടപടിയായിട്ടില്ല. അത്യാഹിതവിഭാഗവും ന്യൂറോയും ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങളിലെയും രോഗികൾക്കായി ഒരു മെഷീൻ മാത്രമാണുള്ളത്. ഇതാണ് തകരാറിലായത്. കാലാവധി കഴിഞ്ഞ മെഷീൻ പ്രവർത്തിപ്പിക്കാൻ ലക്ഷങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. ആയിരത്തിലധികം പേരാണ് സ്കാനിങ്ങിന് തീയതി ലഭിച്ച് കാത്തിരിക്കുന്നത്. 2020 ൽ കാലാവധി അവസാനിച്ച മെഷീൻ രണ്ടുവർഷം കൂടി പ്രവർത്തിപ്പിച്ചതാണ് തകരാറാവാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.