കായികഭവൻ ഒന്നാംഘട്ട ഉദ്ഘാടനത്തിയ മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാന കായികവകുപ്പിന്റെ ആസ്ഥാന മന്ദിരമായ കായിക ഭവൻ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വാൻറോസ് ജങ്ഷനിൽ എട്ടര കോടി രൂപ ചെലവഴിച്ച് നിർമിച്ച മന്ദിരത്തിലാണ് കായിക ഡയറക്ടറേറ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ, പ്ലാനിങ് ആൻഡ് റിസർച്ച് വിഭാഗം എന്നിവയുടെ പ്രവർത്തനം കേന്ദ്രീകരിക്കുക. കായിക മേഖലയുടെ സമഗ്ര ഭരണ കേന്ദ്രമായി കായിക ഭവൻ മാറുമെന്ന് മന്ത്രി പറഞ്ഞു. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ‘ഒളിമ്പിക് പാത്ത്’ പരിശീലന പദ്ധതിയുടെ ഭാഗമായി മനംകുളത്ത് സ്പോർട്സ് സർക്യൂട്ട് നിർമിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കായിക മേഖലയിൽ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി. സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം 24 ആയി വർധിപ്പിച്ചു.
ഈ വർഷം കായിക മേഖലക്കായി ബജറ്റിൽ 300 കോടി രൂപയാണ് വകയിരുത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂടി ചേരുന്നതോടെ ഇത് 500 കോടിയിലധികം രൂപയാകുമെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിന്റെ പുതിയ വെബ്സൈറ്റും പ്രവർത്തന മാർഗരേഖയും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫ് അലി അധ്യക്ഷത വഹിച്ചു. സ്പെഷൽ സെക്രട്ടറി കെ. ജീവൻ ബാബു, ഡയറക്ടർ പി. വിഷ്ണുരാജ്, കൗൺസിലർ എസ്. ഷേർലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.