വില്ലനായത് എ.സിയെന്ന് സംശയം

വർക്കല (തിരുവനന്തപുരം): തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ വില്ലനായത് എ.സിയാണെന്ന് സംശയം. വീട്ടിലെ എല്ലാ മുറികളും എയർകണ്ടീഷൻ ചെയ്തതാണ്. എ.സി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്തുപോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നിബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ. അഞ്ചുപേരും മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആൻഡ് റെസ്ക്യു ഓഫിസർ നൗഷാദ് പറഞ്ഞു. തീപിടിത്തം തുടങ്ങി 45 മിനിറ്റിന് ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. ഫോൺ വിളിച്ച ശേഷവും പുറത്തേക്ക് വരാൻ ആർക്കും കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽനിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. വീടിനുള്ളിൽ പെട്രോൾ, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ, എ.സി ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. ഫോൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്ന് റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയും പറഞ്ഞു. രാത്രി ഒന്നേകാലോടെ തീ കത്തുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വീടിനകത്ത് നിറയെ പുകയായിരുന്നുവെന്ന് ആദ്യം കയറിയവർ പറഞ്ഞു. വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ നിഹുലിന്‍റെ വായിൽ നിറയെ കറുത്ത പുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.