എസ്.എം.എ ക്ലിനിക് മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കും -മന്ത്രി

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ക്ലിനിക്കുകൾ തിരുവനന്തപുരം എസ്.എ.ടിക്കു പുറമെ, മറ്റ് മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിലെ എസ്.എ.ടി ആശുപത്രിയിൽ ആരംഭിച്ച എസ്.എം.എ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാനത്ത് 400 ഓളം പേര്‍ അപൂര്‍വ രോഗം ബാധിച്ച് സഹായം തേടുന്നവരുണ്ട്. ആരോഗ്യ വകുപ്പും സാമൂഹികനീതി വകുപ്പും ഇവരുടെ ചികിത്സക്കായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സാമൂഹികമായ ഇടപെടലുകള്‍ കൂടിയുണ്ടാകുന്നത് ആശാവഹമാണ്. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ക്ലിനിക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തിലാണ് എസ്.എ.ടിയിൽ തുടക്കമിടുന്നതെന്നും അവർ പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. സാറ വര്‍ഗീസ്, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍, എസ്.എ.ടി ആശുപത്രി സൂപ്രണ്ട്. ഡോ. എസ്. ബിന്ദു, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്പ്, ജില്ല നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡോ. ആശ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. എസ്.എം.എ ക്ലിനിക് മാസത്തിലെ ആദ്യ ചൊവ്വാഴ്ച തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിലെ എസ്.എ.ടി ആശുപത്രിയിൽ എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച എന്ന നിലയിലാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ക്ലിനിക് പ്രവർത്തിക്കുക. ഭാവിയില്‍ ഈ സേവനം ആവശ്യാനുസരണം വര്‍ധിപ്പിക്കുമെന്ന് അധികൃതർ പറയുന്നു. എസ്.എം.എ രോഗികള്‍ക്കുള്ള മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കായിരിക്കുമിത്. എസ്.എം.എ ബാധിച്ചവര്‍ക്കും സംശയിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവശ്യമായ പരിശോധനക്കും ചികിത്സക്കുമായി പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ജനിതക പരിശോധനക്കും കൗണ്‍സലിങ്ങിനും ജനിതക സ്‌പെഷലിസ്റ്റ്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി ശ്വാസകോശ രോഗ വിദഗ്ധന്‍, എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉടലെടുക്കുമ്പോള്‍ നേരിടാനായി ഇൻറന്‍സിവിസ്റ്റ് അസ്ഥിരോഗ വിദഗ്ധന്‍, വളര്‍ച്ചയും പോഷണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കായി ശിശുരോഗ വിദഗ്ധന്‍, ഫിസിയോ തെറപ്പിസ്റ്റ്, ഒക്കുപേഷനല്‍ തെറപ്പിസ്റ്റ്, സാന്ത്വന പരിചരണ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ സേവനം ഈ ക്ലിനിക്കിലൂടെ നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.