സഫിയബീവിയുടെ മകന് ഇനി സൗജന്യ ഭക്ഷണവും മരുന്നും -മന്ത്രി

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി സഫിയബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്‍റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരിട്ട് ഇടപെട്ടു. സ്‌ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എസ്.ബി ഐ.സി.യുവില്‍ ചികിത്സയിലുള്ള നവാസിന് (47) സൗജന്യ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കരൾ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ അഭിസംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ എത്തിയത്. പരിപാടി കഴിഞ്ഞ് പോകാനായി വന്നപ്പോഴാണ് ഒന്നാം നിലയിലെ എം.ഐ.സി.യുവിന്റെ മുന്നില്‍ രോഗികളെ കണ്ടത്. അവരുമായി സംസാരിക്കുമ്പോള്‍ മറ്റ് കൂട്ടിരിപ്പുകാരാണ് സഫിയബീവിക്ക് റേഷന്‍കാര്‍ഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. ഉടന്‍തന്നെ മന്ത്രി അവരുമായും കൂടെയുള്ള കൊച്ചുമകനുമായും സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കാന്‍ തീരുമാനിച്ചു. ഇതേ സ്ഥലത്തുതന്നെ കുറച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലത്തിരിക്കുന്നതായി മന്ത്രി കണ്ടു. മതിയായ കസേരകളൊരുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. നിലവില്‍ നാല് സീറ്റുകള്‍ വീതമുള്ള നാല് എയര്‍പോര്‍ട്ട് ചെയറുകളാണ് ഉള്ളത്. അതുപോലെ നാലെണ്ണം കൂടി ഉടന്‍ അവിടെയിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.