തദ്ദേശസ്ഥാപന പദ്ധതികൾക്ക് ഇനി സഹകരണമേഖലയുടെ സഹായം -മന്ത്രി വാസവൻ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം ലഭിച്ചില്ലെങ്കില്‍ പദ്ധതികൾക്ക് സഹകരണമേഖല ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന രീതി നടപ്പാക്കാൻ ശ്രമിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. സഹകരണ നിക്ഷേപ സമാഹരണ യജ്ഞവും സഹകരണ സമാശ്വാസ ധനസഹായത്തിന്‍റെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് ഗ്രാമീണ മേഖലയുടെ പുരോഗതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ പദ്ധതികള്‍ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഉല്‍പന്നങ്ങള്‍ ഏറ്റെടുത്ത് മൂല്യവർധിത ഉല്‍പന്നങ്ങളാക്കി മാറ്റി വിപണി കണ്ടെത്തുകയും പ്രാദേശികമായ ഉന്നമനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ ആറായിരം കോടി രൂപ ലക്ഷ്യംവെക്കുന്നതായും മുന്‍ കാലങ്ങളില്‍ പലപ്പോഴും ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യ നിക്ഷേപങ്ങള്‍ മന്ത്രി ഏറ്റുവാങ്ങി. സഹകരണ അംഗ സമാശ്വാസനിധി സഹായധന വിതരണവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി ആന്‍റണി രാജു അധ്യക്ഷതവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹ്, സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, പ്രാഥമിക സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്‍റ് വി. ജോയ് എം.എല്‍.എ, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ തിലകന്‍, കേരള ബാങ്ക് പ്രതിനിധി പി.എസ്. രാജന്‍, ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.