ഷെഫീഖ് ചോഴിയക്കോടിന് നേരെയുള്ള പൊലീസ് പീഡനം പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി

കൊല്ലം: വെൽഫെയർ പാർട്ടി ഭൂസമരസമിതി സംസ്ഥാന കൺവീനറും ജില്ല സെക്രട്ടറിയുമായ ഷെഫീഖ് ചോഴിയക്കോടിനെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ എ.ടി.എസിന്‍റെ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ച് ചോദ്യം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റാരോപണം ഇല്ലാതിരിക്കെ പൊതുപ്രവർത്തകനെ മുറിയിലടച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. നിരപരാധികളെ വ്യാജ കേസുകളിൽ കുടുക്കി തീവ്രവാദ മുദ്ര ചാർത്താറുള്ള അന്വേഷണ ഏജൻസികളുടെ സ്ഥിരം തന്ത്രത്തിന്‍റെ ഭാഗമാണോ ഇതെന്ന് സംശയിക്കണം. ഭൂസമരങ്ങളുടെ ഭാഗമായി പാർട്ടി നേതാവ് എന്ന നിലയിൽ ആദിവാസി-ദലിത് മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്താറുണ്ട്​. അതിൽ എന്തുകൊണ്ടാണ് എ.ടി.എസും പൊലീസും അസ്വസ്ഥപ്പെടുന്നതെന്ന് വ്യക്തമാക്കണം. രേഖാമൂലമല്ലാതെ പൊതുപ്രവർത്തകരെ തോന്നിയപോലെ വിളിച്ചുവരുത്തി മണിക്കൂറുകളോളം അപമാനിക്കുന്ന രീതി അവസാനിപ്പിക്കണം. പാർട്ടി ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക്​ പരാതി നൽകും. പരിഹാരം കണ്ടില്ലെങ്കിൽ മറ്റ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ഡോ. അശോക് ശങ്കർ, ജില്ല വൈസ് പ്രസിഡന്‍റ് അബ്ദുൽ അസീസ് പാരിപ്പള്ളി, ജില്ല സെക്രട്ടറി ഷെഫീഖ് ചോഴിയക്കോട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.