പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്: വികസനം പറഞ്ഞ് എൽ.ഡി.എഫ്, അഴിമതി ആരോപിച്ച് യു.ഡി.എഫ്

കാട്ടാക്കട: കാട്ടാക്കട പട്ടണവും പെരുംകുളം, വീരണകാവ് വില്ലേജുകളും ഉള്‍പ്പെടുന്ന ജില്ലയിലെ വലിയ പഞ്ചായത്താണ് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്. കാൽനൂറ്റാണ്ടോളം യു.ഡി.എഫ് നടത്തിയിരുന്ന ഭരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചെടുത്തു. അഞ്ചുവര്‍ഷം നടപ്പാക്കിയ വികസനം മുൻനിർത്തി ഭരണം നിലനിര്‍ത്താന്‍ എൽ.ഡി.എഫ് കളത്തിലിറങ്ങുമ്പോള്‍ അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പോരാട്ടം നടത്താനാണ് യു.ഡി.എഫ് ശ്രമം. ഇടതു-വലതുമുന്നണികള്‍ക്കൊപ്പം എൻ.ഡി.എക്കും നിര്‍ണായക സ്വാധീനമുള്ളതാണ് പൂവച്ചല്‍ ഗ്രാമപഞ്ചായത്തിൽ. പൂവച്ചൽ പ‍ഞ്ചായത്തില്‍ എല്ലാ മുന്നണികൾക്കും പൂവച്ചൽ, വീരണകാവ് എന്നിങ്ങനെ രണ്ടു കമ്മിറ്റികളും നിലവിലുണ്ട്. പഞ്ചായത്ത് വിഭജിച്ച് വീരണകാവ് കേന്ദ്രീകരിച്ച് പുതിയ ഗ്രാമപഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യം ഇന്നും വീറോടെ നാട്ടുകാര്‍ ഉയര്‍ത്തുന്നു. 23 വാർഡുകളിൽ 13 അംഗങ്ങള്‍ വിജയം നേടിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എഫ് ഏഴും ബി.ജെ.പി മൂന്നും അംഗങ്ങളുണ്ട്. കൊണ്ണിയൂർ, ആലമുക്ക്, കുഴയ്ക്കാട്, കോവിൽവിള (പട്ടികജാതി വനിത), പന്നിയോട്, പട്ടകുളം, വീരണകാവ്, മൈലോട്ടുമൂഴി, മുതിയാവിള, തോട്ടമ്പറ, ചാമവിള, പൂവച്ചൽ എന്നിവ ഇത്തവണ വനിതാസംവരണ വാർഡുകളാണ്. പുളിങ്കോട്, ഇലയ്‌ക്കോട്, കല്ലാമം, ചായ്ക്കുളം, ആനാകോട്, മുണ്ടുകോണം, കാട്ടാക്കട മാർക്കറ്റ്, കരിയംകോട്, പൊന്നെടുത്തകുഴി, കാപ്പിക്കാട് എന്നിവ ജനറൽ വാർഡുകളും ഉണ്ടപ്പാറ പട്ടികജാതി സംവരണവുമാണ്. ഇക്കുറി പ്രസിഡൻറ് സ്ഥാനം പട്ടികജാതിസംവരണമാണ്. എൽ.ഡി.എഫിൻെറ സീറ്റുവിഭജനചർച്ചകൾ ഏകദേശം പൂർത്തിയായി. കഴിഞ്ഞതവണ പാർട്ടികൾ മത്സരിച്ച വാർഡുകളിൽതന്നെ മത്സരിക്കാനാണ് ധാരണ. സി.പി.എം 16 വാർഡുകളിലും സി.പി.ഐ ഏഴു വാർഡുകളിലും മത്സരിക്കും. എന്നാൽ പുതുതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ് രണ്ടുവാർഡുകളും എൽ.ജെ.ഡി ഒരു വാർഡും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് കെ.രാമചന്ദ്രൻ, ഏരിയ കമ്മിറ്റിയംഗം ടി.സനൽകുമാർ, നിലവിലെ പഞ്ചായത്തംഗം ഷൈലജ ദാസ്, എന്നിവരും സി.പി.ഐയിൽ നിന്നും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായ എസ്.എസ്. അജിതകുമാരിയും മത്സര രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫിൽ മുന്നണിധാരണയായി. കോൺഗ്രസ് 21 വാർഡുകളിലും മുസ്ലിം ലീഗ് രണ്ടുവാർഡിലും മത്സരിക്കാനാണ് ധാരണ. എന്നാൽ ആർ.എസ്.പി ഒരു വാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓ.ബി.സി സെൽ ജില്ല പ്രസിഡൻറ് ഷാജിദാസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കട്ടയ്ക്കോട് തങ്കച്ചൻ, ദലിത് കോണ്‍ഗ്രസ് നേതാവ് അനൂപ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലിജു സാമുവൽ, നിലവിലെ പഞ്ചായത്തംഗം രാഘവലാൽ എന്നിവർ മത്സരത്തിനുണ്ടാവുമെന്ന് ഉറപ്പായി. എൻ.ഡി.എയിലും സീറ്റ് ധാരണയായി. ആകെയുള്ള 23 വാർഡുകളിൽ ബി.ജെ.പി 20ലും ഘടകകക്ഷികളായ ബി.ഡി.ജെ.എസ് രണ്ടുവാർഡുകളിലും കേരള കാമരാജ് കോൺഗ്രസ് ഒരു വാർഡിലും മത്സരിക്കും. സ്ഥാനാർഥികളുടെ പട്ടികയും ജില്ലാഘടകത്തിന് കൈമാറി. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീജാ സുദർശനൻ, ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതികുമാർ, മഹിളാ മോർച്ച ജില്ല സെക്രട്ടറി ശ്രീകല എന്നിവരാണ് പട്ടികയിലുള്ള പ്രമുഖർ. ജാതിസമവാക്യങ്ങളും പ്രാദേശികവിഷയങ്ങളും തന്നെയാണ് ഇക്കുറിയും െതരഞ്ഞെടുപ്പിനെ സ്വാധീനിക്കുക. നിയമസഭ, പാര്‍ലമൻെറ് െതരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മുന്നണിയെ തുണക്കുന്നതാണ് കാലങ്ങളായി തുടരുന്നത്. എന്നാൽ തദ്ദേശ െതരഞ്ഞെടുപ്പിൽ പലപ്പോഴും മാറിമറിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.