കോവിഡ് തെരഞ്ഞെടുപ്പ്: മുൻഗണനകൾ കുഴഞ്ഞുമറിഞ്ഞ് തദ്ദേശസ്ഥാപനങ്ങൾ

കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: കോവിഡ് അടച്ചുപൂട്ടലിൽ പ്രാദേശിക സമ്പദ്വ്യവസ്ഥ നിശ്ചലമാകുകയും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തതോടെ കുഴഞ്ഞുമറിഞ്ഞ് തദ്ദേശസ്ഥാപനങ്ങൾ. പദ്ധതികൾ പാസാക്കിയതിന് പിന്നാലെ, കേന്ദ്ര ധനകാര്യ കമീഷൻെറ ഗ്രാൻറ് വരികയും കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാരവും കൂടിയായതോടെ നേരത്തേ നിശ്ചയിച്ച മുൻഗണനാ പദ്ധതികളിലടക്കം മാറ്റം വരുത്താൻ നിർബന്ധിതമായിരിക്കുകയാണ്. ഉൽപാദനമേഖലക്ക് ഉൗന്നൽ നൽകി പദ്ധതികൾ അംഗീകരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ നിർദേശം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിഭാഗവും റോഡ് അടക്കം മരാമത്ത് പദ്ധതികൾക്കാണ് കൂടുതൽ വിഹിതം നീക്കിവെച്ചത്. പക്ഷേ, ഗ്രാൻറ് അനുവദിച്ച കേന്ദ്ര ധനകാര്യ കമീഷൻ കുടിവെള്ളം, ശുചിത്വമേഖലക്ക് 25 ശതമാനം തുക ചെലവഴിക്കണമെന്ന് നിർദേശിച്ചു. ഇതോടെ നിലവിലെ പദ്ധതികൾ അഴിച്ചുപണിയാൻ പഞ്ചായത്തുകൾ നിർബന്ധിതമായി. ഇൗ വർഷ തുക ചെലവഴിച്ചാലേ അടുത്തവർഷം മുഴുവൻ തുകയും തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കൂ. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയും കാർഷിക പ്രവൃത്തികളുമായി മുന്നോട്ടുപോകുേമ്പാഴുണ്ടായ ലോക്ഡൗണും ട്രിപ്ൾ ലോക്ഡൗണും പ്രാദേശിക ചന്തകളെ നിശ്ചലമാക്കി. വിളവെടുപ്പ് കഴിയുേമ്പാൾ സർക്കാർ ഇടപെട്ടില്ലെങ്കിൽ വിപണി കണ്ടെത്താനാകില്ലെന്ന ഭീഷണിയുമുണ്ട്. കാർഷിക പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കാൻ കൂടേണ്ട ഗ്രാമസഭക്ക് കോവിഡ് മാർഗനിർദേശം വിലക്കായതും തിരിച്ചടിയായി. കോവിഡ് വ്യാപനത്തോടെ പ്രാദേശിക നടപടികളുടെ ഉത്തരവാദിത്തവും തദ്ദേശസ്ഥാപനങ്ങൾക്കായി. മുൻഗണനാ പ്രദേശങ്ങളിൽ താൽക്കാലിക ഫ്രൻറ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ ആരംഭിക്കണം. ചികിത്സാസൗകര്യം, അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തുക, തെർമൽ സ്കാനർ വാങ്ങിനൽകുക തുടങ്ങിയവക്ക് തനത് ഫണ്ടിൽനിന്ന് തുക കണ്ടെത്താൻ പ്രയാസപ്പെടുകയാണ് ഭരണസമിതികൾ. കഴിഞ്ഞവർഷ പദ്ധതികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇൗ വർഷത്തെ പദ്ധതിത്തുകയിൽനിന്ന് വേണം തുക കണ്ടെത്താൻ. ലക്ഷ്യംെവച്ച പുതിയ പദ്ധതികൾ മിക്കതും വെട്ടിച്ചുരുക്കുകയാണ് ഇതോടെ. തെരഞ്ഞെടുപ്പ് നവംബറിൽ നടന്നാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ തെരഞ്ഞെടുപ്പ് ചട്ടവും പ്രാബല്യത്തിൽ വരും. പിന്നെ പുതിയ പദ്ധതികൾ അംഗീകരിക്കാനോ കൂട്ടിച്ചേർക്കാനോ കഴിയില്ല. ഇത് തെരഞ്ഞെടുപ്പ് സാധ്യതക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക കക്ഷികൾക്കുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.