വീട് കുത്തിത്തുറന്ന് മോഷണം; ലക്ഷം രൂപയും സി.സി.ടി.വിയും കവർന്നു

പത്തനാപുരം: ആളില്ലാതിരുന്ന സമയത്ത്‌ വീട് കുത്തിത്തുറന്ന് മോഷണം. ഒരു ലക്ഷം രൂപയും സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും കവര്‍ന്നു. കടയ്ക്കാമണ്‍ ഫെയ്ത്ത് വില്ലയില്‍ ജോര്‍ജ് ഉമ്മൻെറ വീട്ടിലാണ് മോഷണം നടന്നത്. ജോര്‍ജ് ഉമ്മനും കുടുംബവും അമേരിക്കയിലാണ്. ഇവരുടെ വയോധികരായ മാതാപിതാക്കളാണ് ഇവിടെ താമസം. കഴിഞ്ഞ ദിവസം ഇവര്‍ അടിമാലിയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ജോലിക്കാരിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്‍വശത്തുള്ള സ്റ്റെയര്‍ കേസ് വഴി മുകളില്‍ കയറിയ മോഷ്ടാക്കള്‍ ഷീറ്റ് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, അടുക്കള വാതില്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് കരുതുന്നു. വീട്ടിനുള്ളിലെ ഓരോ മുറികളുടെയും വാതില്‍ കമ്പിപ്പാര പോലുള്ള ആയുധങ്ങള്‍ കൊണ്ട് തകര്‍ത്ത നിലയിലാണ്. അടുക്കളയുടെ കതക് തുറന്നുകിടക്കുന്നതുകണ്ട ജോലിക്കാരി അയല്‍വാസികളെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. പത്തനാപുരം സി.ഐ രാജീവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും സി.സി.ടി.വിയും ഹാര്‍ഡ് ഡിസ്ക്കുകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ഡോഗ് സ്കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.