നഞ്ചിയമ്മ ഗോത്രജനതയുടെ സംഗീത പാരമ്പര്യം ലോകശ്രദ്ധയിലെത്തിച്ചു -മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയുടെ ഗോത്രതാളത്തിലൂടെ ദേശീയ പുരസ്കാര മികവിലെത്തിയ നഞ്ചിയമ്മക്ക് സംസ്ഥാന സർക്കാറിന്‍റെ ആദരം. അയ്യൻകാളി ഹാളിലെ നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ പൊന്നാടയണിച്ച് ആദരിച്ചു. കേരളത്തിലെ ഗോത്രവർഗ ജനതയുടെ സംഗീതപാരമ്പര്യം ലോക ശ്രദ്ധയിലെത്തിച്ച കലാകാരിയാണ് നഞ്ചിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഞ്ചിയമ്മയെ ആദരിക്കുക വഴി തദ്ദേശജനതയുടെ അന്തർദേശീയ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന ആശയത്തോട് കേരളവും ഐക്യപ്പെടുകയാണ്. ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യത്തെ നാടിന്‍റെ ചരിത്രവും സംസ്കാരവുമായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഞ്ചിയമ്മക്ക് ലഭിച്ച പുരസ്കാരം നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെടുന്ന ജനതക്ക് കിട്ടുന്ന അംഗീകാരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരം ദേശീയ അംഗീകാരങ്ങൾ പാവപ്പെട്ടവർക്ക് അപ്രാപ്യമാണെന്നാണ് ചിലരുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്‍റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, പാളയം രാജൻ, വിദ്യാധരൻ കാണി, എ. ജയതിലക്, വിനയ് ഗോയൽ, ടി.വി. അനുപമ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.