പുറമ്പോക്കിലെ മരം മുറിച്ചുമാറ്റിയ സംഭവം സർവേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

വെള്ളറട: സര്‍ക്കാര്‍ പുറമ്പോക്കിലെ ആഞ്ഞിലി മരം മുറിച്ചുമാറ്റിയ സംഭവത്തില്‍ റീസർവേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഭൂമി അളവ് നടത്തി. അമരവിള കാരക്കോണം റോഡില്‍ കൂനന്‍പന ജങ്ഷന് സമീപത്തുള്ള ആഞ്ഞിലി മരങ്ങളിലൊന്നാണ് ദിവസങ്ങള്‍ക്കു മുമ്പ് മുറിച്ചുകടത്തിയത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും പത്തുലക്ഷത്തിലേറെ വിലമതിക്കുന്ന മരമാണ് മുറിച്ചുകടത്തിയതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കട്ടിങ് മെഷീനുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെയാണ് സംഘം മരം മുറിച്ചുകടത്തിയത്. പൊതുമരാമത്ത് വകുപ്പു ലേലം ചെയ്തു നല്‍കിയതാണെന്ന് വിവരം തിരക്കിയെത്തിയ സമീപവാസികളോട് സംഘം പറഞ്ഞു. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മരം ലേലം ചെയ്തു നല്‍കിയതല്ലെന്ന വിവരം പുറത്തായത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കുന്നത്തുകാല്‍ മേഖലയുടെ ചുമതലയുള്ള അസി. എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കി. റവന്യൂ വകുപ്പിന് ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള അപേക്ഷയും നല്‍കി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം താലൂക്ക് റീ സർവേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അളവ് നടത്തിയത്. മരം നിന്ന സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളറട പൊലീസ് മരം കയറ്റിയ ചുമട്ടു തൊഴിലാളി യൂനിയന്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണത്തിന് വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാറിന്‍റെ നേതൃത്വത്തില്‍ ആറ് അംഗസംഘം രൂപവത്കരിച്ചു. സബ് ഇന്‍സ്പക്ടര്‍ ആന്‍റണി ജോസഫ് നെറ്റോ, ഗ്രേഡ് എസ്.ഐ മണിക്കുട്ടന്‍, പ്രതീപ്, ദീപു അടങ്ങുന്ന സംഘമാണ് അന്വേഷണസംഘത്തിലുള്ളത്. ചിത്രം. കൂനമ്പന ജങ്ഷന് സമീപത്തുനിന്ന ആഞ്ഞിലി മരം മുറിച്ചുകടത്തിയ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.