ആയുധ നിരോധന നിയമം: പൊലീസിന് കൂടുതൽ അധികാരം നൽകണമെന്ന ശിപാർശ സർക്കാർ പരിഗണനയിൽ

*തിരുവനന്തപുരം റൂറൽ എസ്.പിയാണ് ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചത് തിരുവനന്തപുരം: ക്രിമിനലുകൾ ആയുധങ്ങളുമായി പരസ്യവെല്ലുവിളി നടത്തുന്ന സാഹചര്യത്തിൽ ആയുധ നിരോധന നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന വിജ്ഞാപനം പുറത്തിറക്കണമെന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ ശിപാർശ. എസ്.പി ദിവ്യ ഗോപിനാഥിന്‍റെ ശിപാർശ ഡി.ജി.പി അനിൽ കാന്ത് സർക്കാറിന് കൈമാറി. കഞ്ചാവ് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയെ തുടർന്ന് തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്നയാളെ എതിർചേരിയിൽപ്പെട്ടവർ വെട്ടിക്കൊന്ന് കാല് റോഡിലെറി‌ഞ്ഞ സംഭവമുണ്ടായി. പിന്നീട് നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും പാറാശ്ശാലയിലും കാട്ടാക്കടയിലും ആയുധവുമായി പട്ടാപ്പകൽ ക്രിമിനലുകള്‍ അഴിഞ്ഞാടി. വി.എച്ച്.പി വനിതാ പ്രവർത്തകർ വാളുകളുമായി പ്രകടനം നടത്തിയതും വിവാദമായി. ഇത്തരം കുറ്റകൃത്യങ്ങളിൽ ആയുധ കൈവശംവെക്കൽ നിയമപ്രകാരം കേസെടുക്കാറുണ്ടെങ്കിലും കോടതിയിൽ വകുപ്പ് നിലനിൽക്കാത്ത സാഹചര്യമാണുള്ളത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചാലോ ആക്രമിക്കാൻ ശ്രമിച്ചാലോ മാത്രമാണ് കേസ് നിലനിൽക്കുക. കേസെടുക്കാൻ പ്രത്യേക വിജ്ഞാപനമില്ലാത്തിനാൽ പൊതുസ്ഥലത്തുനിന്ന് ആയുധങ്ങളുമായി പിടികൂടുന്ന ഗുണ്ടകളെ പിടികൂടിയാലും ജാമ്യം ലഭിക്കുന്ന സാഹചര്യമാണെന്ന് എസ്.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആയുധ നിരോധന നിയമത്തിന്‍റെ നാലാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം പുറത്തിറക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. അതേസമയം, ആയുധവുമായി ഒരാളെ പിടികൂടി റിമാൻഡ് ചെയ്യാൻ പൊലീസിന് അധികാരം നൽകിയാൽ അതു ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ആശങ്കയുണ്ട്. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.