നെടുമങ്ങാടിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം ആഴ്ചയിലൊരിക്കൽ

നെടുമങ്ങാട്: നെടുമങ്ങാടിന്റെ പടിഞ്ഞാറൻ മേഖലയിൽ പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളമെത്തുന്നത് ആഴ്ചയിലൊരിക്കൽ മാത്രമെന്ന് പരാതി. നെടുമങ്ങാട് സർക്കാർ കോളജ്, അരശുപറമ്പ്, തോട്ടുമുക്ക്, ചെല്ലംകോട്, ആക്കോട്ടുപാറ, കൊപ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളത്തിനായി ജനം പരക്കംപായുന്നത്. വാളിക്കോട് നെട്ട, ഹൗസിങ്‌ ബോർഡ് കോളനിയിൽ താമസക്കാരായ 50ലധികം ജീവനക്കാർക്ക് കുടിവെള്ളം കിട്ടുന്നില്ല. പരിസരപ്രദേശങ്ങളിൽ കുടിവെള്ളം മാസങ്ങളായി മുടങ്ങുന്നുണ്ട്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. നിരന്തരം കുടിവെള്ളം മുടങ്ങുന്ന വിവരം നിരവധി തവണ ജല അതോറിറ്റിയുടെ നെടുമങ്ങാട് ഓഫിസിൽ അറിയിച്ചിട്ടും ഫലമില്ല. ആഴ്ചയിലൊരിക്കൽ മാത്രമാണ് ലൈനിൽ വെള്ളം വരുന്നത്. അതും മിക്കപ്പോഴും പാതിരാത്രിയാണ്. നേരം പുലരുന്നതിന് മുമ്പ് ജലവിതരണം അവസാനിക്കുകയും ചെയ്യും. സ്കൂൾ തുറന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ആക്കോട്ടുപാറയിൽനിന്ന് പുതിയ ലൈൻ വഴി കാവിയോട്ടുമുകളിലേക്ക്‌ കുടിവെള്ളമെത്തിക്കുമ്പോൾ പ്രശ്നം പരിഹരിക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ഇതിനായി ലക്ഷങ്ങൾ ചെലവിട്ട് പൈപ്പുകളും സ്ഥാപിച്ചു. എന്നാൽ, ഉയർന്ന പ്രദേശത്തുള്ളവർക്ക് പ്രത്യേക ഗുണമുണ്ടായില്ല. ഫോട്ടോ: നെടുമങ്ങാട് ഗവ. കോളജിന് സമീപം തച്ചിരുകോണത്ത് പാത്രങ്ങളുമായി കുടിവെള്ളത്തിന് കാത്തുനിൽക്കുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.