പിഞ്ചുകുഞ്ഞിന്‍റെ ശസ്ത്രക്രിയ വൈകിയ സംഭവം: ഡി.എം.ഇ അന്വേഷിക്കണം മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കതകിന് ഇടയിൽപെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയക്കായി 36 മണിക്കൂർ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. അനസ്തേഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. ആസാം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്. ജനറൽ ആശുപത്രിയിൽനിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർ പരിക്ക് ഗുരുതരമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായി പരാതിയിൽ പറയുന്നു. പിറ്റേന്ന് അനസ്തേഷ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല. പകരമുണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയാറായുമില്ല. മെഡിക്കൽ കോളജിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം കമീഷൻ മേൽനടപടികളിലേക്ക് പ്രവേശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.