നീതിന്യായ വ്യവസ്ഥ വിമർശനത്തിന് അതീതമല്ല -ജസ്റ്റിസ് സി.ടി. രവികുമാർ

കൊല്ലം: ക്രിയാത്മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ. കൊല്ലം പ്രസ് ക്ലബിന്‍റെ സുവർണ ജൂബിലി ആഘോഷ സമാപന പ്രഖ്യാപനവും നവീകരിച്ച മന്ദിര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമമേഖലയിലും ചില കാര്യങ്ങളിലെങ്കിലും ക്രിയാത്മകമായ വിമർശനം ആവശ്യമാണ്. വിചാരണ നടക്കുന്ന കേസുകളിൽ ഉൾപ്പെടെ വാർത്ത അവതരണങ്ങളിൽ മാധ്യമപ്രവർത്തകർ സ്വയം ചിന്തിച്ച് അതിർത്തി നിർണയിക്കണം. കേസുകളിൽ ഉൾപ്പെടുന്നവർ കുറ്റാരോപിതർ മാത്രമാണ്. നീതിയുക്തമായ വിചാരണ അർഹിക്കുന്ന അത്തരം കുറ്റാരോപിതരുടെ പശ്ചാത്തലം കൂടി ഉൾക്കൊണ്ടാകണം വാർത്തകളെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനിൽക്കുന്നത് മാധ്യമപ്രവർത്തകരുടെ കൂട്ടായപ്രവർത്തനത്തിന്‍റെ കൂടി കരുത്തിലാണ്. വാർത്തകളുടെ ഭൂതവും ഭാവിയും തേടിപ്പോകുന്ന മാധ്യമപ്രവർത്തനം ഏറ്റവും സ്തുത്യർഹമായ സേവനമാണെന്നും ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു. നവീകരണത്തിനുൾപ്പെടെ സഹായസഹകരണങ്ങൾ നൽകിയ അസീസിയ മെഡിക്കൽ കോളജ് ചെയർമാൻ എം. അബ്ദുൽ അസീസ്, കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ്, വൈസ്രോയി ഹോസ്പിറ്റൽ ഡയറക്ടർ ഗോപിനാഥപിള്ള, പ്രസ്ക്ലബ് കെട്ടിടം നവീകരണ രൂപകൽപന നിർവഹിച്ച ആർകിടെക്റ്റ് ആബിദ് മുഹമ്മദ് ആസാദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്‍റ് അജിത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, പ്രസ് ക്ലബ് സെക്രട്ടറി ജി. ബിജു, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.