രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പീഡനപരാതി; പഠനം തുടരാൻ കഴിയാത്ത സാഹചര്യമെന്ന് പെൺകുട്ടി

തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പരിശീലകനെതിരെ പരാതി നൽകിയ പെൺകുട്ടി. അക്കാദമിയിൽ വിവേചനവും ലൈംഗികാതിക്രമവും നേരിട്ടെന്ന് പരാതി നൽകിയിട്ടും പരിശീലകനെതിരെ നടപടി ഉണ്ടായില്ല. ആഭ്യന്തര പരാതിപരിഹാര സമിതി മൂന്നു മാസം പരാതിയിൽ തുടര്‍നടപടി എടുത്തില്ല. പൊലീസ് കേസെടുത്തതിനു പിന്നാലെ പരാതി പരിഗണിക്കുകയും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു. പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ്. പരാതികൾ പലവട്ടം സ്ഥാപനം ഒതുക്കിത്തീര്‍ക്കാൻ ശ്രമിച്ചെന്നും കുട്ടി ആരോപിക്കുന്നു. ചീഫ് ഫ്ലൈയിങ് ഇൻസ്ട്രക്ടര്‍ വിവേചനത്തോടെയാണ് പെരുമാറുന്നത്. പരിശീലനം നൽകുന്നില്ല, പഠനം തുടരാനാകാത്ത സാഹചര്യമാണുള്ളത്. സ്ഥാപനത്തിൽ സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം തേടിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം ക്ലാസ് മുറിയിലെത്തിയപ്പോള്‍ അധ്യാപകനെ പിന്തുണക്കുന്ന വിദ്യാർഥിനിയും സുഹൃത്തും കൂടി പരാതിയിലെ കാര്യങ്ങള്‍ ഉച്ചത്തിൽ പറഞ്ഞ് അവഹേളിച്ചു. മാനസികമായി തകർന്നാണ് നാടുവിട്ടതെന്നും വിദ്യാർഥിനി പറയുന്നു. അധ്യാപകനെതിരെ പരാതി നൽകിയതിനു പിന്നാലെ ഹോസ്റ്റൽ മുറിയിൽനിന്നും കാണാതായ സർട്ടിഫിക്കറ്റുകള്‍ ഹോട്ടലിന്‍റെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽനിന്നാണ് കണ്ടെത്തിയത്. ഇതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണവും എങ്ങുമെത്തിയില്ലെന്നും വിദ്യാർഥിനിയും ബന്ധുക്കളും പരാതിപ്പെടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് വലിയതുറ പൊലീസ് കേസെടുത്തെങ്കിലും ഹൈകോടതി അധ്യാപകന് ജാമ്യം അനുവദിച്ചിരുന്നു. 150 മണിക്കൂർ ഇനിയും ഫ്ലൈയിങ് സമയം ബാക്കിയുണ്ട്. സുരക്ഷിതമായി മകള്‍ക്ക് പഠനം പൂർത്തിയാക്കാൻ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പരാതിയിൽ നടപടിയുണ്ടാകുന്നതിനാൽ മാനസികമായി തകർന്ന പെൺകുട്ടി കഴിഞ്ഞദിവസം നാടുവിട്ടിരുന്നു. മൊബൈൽ ഫോൺ ഓഫാക്കി യാത്രപോയ കുട്ടിയെ പിറ്റേദിവസം കന്യാകുമാരിയിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.