തൃശൂർ: കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലും ചിമ്മിനി, പീച്ചി ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിടാൻ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒക്ടോബർ 21ലെ കണക്കനുസരിച്ച് ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററാണ്. ചിമ്മിനി ഡാമിൽ നിന്ന് കെ.എസ്.ഇ.ബി ഫുൾ ലോഡ് ജനറേഷൻ വഴി വെള്ളം പകൽ സമയങ്ങളിൽ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാൻ തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുമതി നൽകി. ഇതുവഴി കുറുമാലി പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ മുതൽ 12 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
പീച്ചി ഡാമിലെ ജലനിരപ്പ് ഒക്ടോബർ 21ന് ഉച്ചക്ക് 12ന് 78.06 മീറ്ററും ആകെ സംഭരണശേഷിയുടെ 83.25 ശതമാനവുമാണ്. ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. പീച്ചി ഡാമിൽ കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി ഉൽപാദന നിലയം വഴിയും ശേഷമുള്ള അധികജലം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴിയും ഘട്ടം ഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി. ആദ്യഘട്ടത്തിൽ ഷട്ടറുകൾ പരമാവധി 10 സെന്റിമീറ്റർ വരെയും തുടർന്ന് ഘട്ടം ഘട്ടമായി രണ്ടാം ഘട്ടത്തിൽ 10 സെന്റിമീറ്ററും ആവശ്യമെങ്കിൽ മൂന്നാം ഘട്ടമായി അഞ്ച് സെന്റിമീറ്ററും തുറന്ന് മണലി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാം.
ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽനിന്ന് 20 സെന്റിമീറ്റർ കൂടി ഉയരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളം തുറന്നു വിടുമ്പോൾ മണലി, കരുവന്നൂർ, കുറുമാലി പുഴകളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നില്ലെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പാക്കേണ്ടതും കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം വരുത്തേണ്ടതുമാണ്. അധികജലം ഒഴുകിവന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗൺസ്മെന്റ് മുഖേന നൽകാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.