ചാലക്കുടി: നഗരസഭയിലെ വി.ആര് പുരത്ത് തെരുവ് നായ് ശല്യം രൂക്ഷമായി. ഇവയുടെ ആക്രമണത്തിൽ രണ്ട് വളര്‍ത്തുനായ്ക്കളടക്കം മൂന്നെണ്ണം ചത്തു. വി.ആര് പുരം ജങ്ഷനിലും പരിസരത്തും ഒരാഴ്ചയായി തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. കഴിഞ്ഞ ദിവസം ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ഭീതി പരന്നിരിക്കുകയാണ്. ആച്ചാണ്ടി വീട്ടില്‍ ജോസിന് വളര്‍ത്തു നായില്‍ നിന്ന് കടിയേറ്റിരുന്നു. നായ് ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
ആച്ചാണ്ടി സ്റ്റാലിന്റെ വളര്‍ത്തുനായും കഴിഞ്ഞ ദിവസം ചത്തു. ഈ നായെ രണ്ട് ദിവസം മുമ്പ് തെരുവ് നായ് ആക്രമിച്ചിരുന്നു. കണ്ണമ്പുഴ ജോണ്‍സന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കും തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്.
വീട്ടില്‍ നിരീക്ഷണത്തിലുള്ള ഈ നായ് അസ്വാഭാവിക ലക്ഷണങ്ങള്‍ കാണിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് നിരവധി വളര്‍ത്തുനായ്ക്കള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. മതിലുകള്‍ ചാടിക്കടന്ന് കൂട്ടത്തോടെയെത്തിയാണ് തെരുവ് നായ്ക്കൾ വളര്‍ത്തുനായ്ക്കളെ ആക്രമിക്കുന്നത്.
സ്കൂള്‍ വിദ്യാർഥികളടക്കം നിരവധി പേര് പോകുന്ന വഴിയിലാണ് നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ആമ്പല്ലൂർ: വരന്തരപ്പിള്ളി സെന്ററിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വരന്തരപ്പിള്ളി പാലക്കട ബാലൻ, പനയമ്പാടൻ സുബ്രൻ എന്നിവർ നായുടെ കടിയേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വരന്തരപ്പിള്ളി അങ്ങാടിക്കു സമീപം മാവേലി സ്റ്റോറിന് മുന്നിൽ വച്ചാണ് ബാലനെ നായ ആക്രമിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്ന ബാലനെ പാഞ്ഞുവന്ന നായ് കടിക്കുകയായിരുന്നു. ബാലന്റെ കാലിൽ രണ്ട് കടിയേറ്റു. ഇതിന് പിന്നാലെയാണ് സുബ്രനുനേരെ ആക്രമണം ഉണ്ടായത്. കൈകാലുകളിൽ കടിയേറ്റ സുബ്രന് സാരമായ പരിക്കേറ്റു.
ഇതിനു മുമ്പുള്ള ദിവസങ്ങളിൽ ഇതേ നായ് നിരവധി പേരെ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. അക്രമകാരിയായ നായയെ നാട്ടുകാർ പിടികൂടി പഞ്ചായത്ത് ഓഫിസ് വളപ്പിൽ കെട്ടിയിട്ട് നിരീക്ഷിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.