കുന്നംകുളം നഗരസഭയുടെ സ്നേഹോപഹാരം മന്ത്രി സി.പി. ജോണിന് ചെയർപേഴ്സൻ സൗമ്യ അനിലൻ കൈമാറുന്നു
കുന്നംകുളം: ജന്മനാട്ടിൽ നേരിട്ട പരാജയങ്ങൾക്കുപുറത്ത് വർഷങ്ങൾക്കുശേഷം തലസ്ഥാന നഗരിയിൽനിന്നുള്ള വിജയ തിളക്കത്തിലൂടെ മന്ത്രിയായി അധികാരമേറ്റ കുന്നംകുളത്തുകാരൻ സി.പി. ജോണിന് വൻ വരവേൽപ്. അതും എൽ.ഡി.എഫ് ഭരിക്കുന്ന കുന്നംകുളം നഗരസഭയിൽ ആദ്യ സ്വീകരണം ഒരുക്കിയത് അവിസ്മരണീയമായ കാഴ്ചയായി.
വലിയ ഉത്തരവാദിത്തമേറ്റ് ജന്മ നാടിലെത്തിയ സംസ്ഥാന ഗതാഗത മന്ത്രിക്ക് വരവേൽപാണ് സംഘടിപ്പിച്ചത്. നഗരസഭ കൗൺസിൽ ഹാളിൽ ലളിതമായ ചടങ്ങ് ആയിരുന്നുവെങ്കിലും ഭരണ പ്രതിപക്ഷ അംഗങ്ങളുടെ സ്വന്തം ജോണേട്ടൻ എന്ന അടുത്ത ഇടപെടലുകളിലൂടെയായിരുന്നു കൂടിക്കാഴ്ച. ഇടതുപക്ഷ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന സി.പി. ജോൺ പതിനേഴാമത്തെ വയസ്സിൽ കുന്നംകുളത്ത് സി.പി.എം ലോക്കൽ സെക്രട്ടറിയായി.
തുടർന്ന് അരനൂറ്റാണ്ടുകാലമായി കേരള രാഷ്ട്രീയ രംഗത്ത് നിത്യ സാന്നിധ്യമായി മാറി. നഗരസഭ അധികാരികൾ നൽകിയ നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉണ്ടാകണം, കുന്നംകുളത്തുനിന്ന് പുറപ്പെടുന്ന രീതിയിൽ ബസ് സർവിസുകൾ ആരംഭിക്കണം, കേരളത്തിലെ തന്നെ ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇപ്പോഴും എല്ലാ ട്രാൻസ്പോർട്ട് ബസുകളും കയറിയിറങ്ങുന്നില്ലെന്നും ഈ സാഹചര്യത്തിൽ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ കയറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒരു സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
തൃശൂർ റോഡിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവിസുകൾ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കുറച്ച് കാലമായി നിർത്തി വെച്ച പൊന്നാനി-പഴഞ്ഞി-കുന്നംകുളം ബസ് സർവസ് പുനരാരംഭിക്കും. ചെയർപേഴ്സൻ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാൻ പി.ജി. ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ പുഷ്പ ജോണ്‍, മിനി മോൻസി, മിഷ സെബാസ്റ്റ്യന്‍, ടി. സോമശേഖരൻ, ആർഷ ജിജു, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേൻ, സോമന്‍ ചെറുകുന്ന്, ലബീബ് ഹസന്‍, ഗീത ശശി, നഗരസഭ സെക്രട്ടറി കെ.കെ മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.